”ഇറാന്‍ ഓപ്പറേഷന്‍ പ്രതിരോധത്തിനായാണ്, ഞങ്ങളുടെ കുട്ടികളുടെ ഭാവിക്കു വേണ്ടിയാണ് ” – ഇസ്രയേല്‍ സേന

ന്യൂഡല്‍ഹി : ഇറാനില്‍ നടത്തിയ വന്‍ ആക്രമണത്തില്‍ വിശദീകരണവുമായി ഇസ്രയേല്‍ പ്രതിരോധ സേന. ആണവായുധ നിര്‍മാണത്തില്‍ നിന്ന് ഇറാനെ തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഒഴിച്ചുകൂടാനാകാത്ത ഒരു ഭീഷണിക്കെതിരെയാണ് തങ്ങള്‍ ആക്രമണം നടത്തിയിരിക്കുന്നതെന്നും ഐഡിഎഫ് വക്താവ് എക്‌സിലൂടെ അറിയിച്ചു. ഇറാന്‍ ഓപ്പറേഷന്‍ പ്രതിരോധത്തിനായാണെന്നും തങ്ങളുടെ കുട്ടികളുടെ ഭാവിക്കു വേണ്ടിയാണെന്നും സേന കൂട്ടിച്ചേര്‍ത്തു.

”കാലങ്ങളായി ഇസ്രയേലിനെ ഇല്ലാതാക്കണമെന്ന ലക്ഷ്യവുമായി ഇറാനിയന്‍ ഭരണകൂടം മുന്നോട്ട് പോകുകയായിരുന്നു. ഇറാന്‍ ആണവായുധങ്ങള്‍ കൂടുതലായി നിര്‍മിക്കുന്നുവെന്ന് ഞങ്ങളുടെ ഇന്റലിജന്‍സ് വിഭാഗം കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി നിരവധി ആണവപ്ലാന്റുകളും അവര്‍ നിര്‍മിച്ചു. ഇന്ന് പുലര്‍ച്ചെയോടെ ഐഡിഎഫ് പ്രിസിസീവ് ആക്രമണം ഇറാനെതിരെ നടത്തി. ആണവായുധ നിര്‍മാണത്തില്‍ നിന്ന് ഇറാനെ തടയുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഒഴിച്ചുകൂടാനാകാത്ത ഒരു ഭീഷണിക്കെതിരെയാണ് ഞങ്ങള്‍ ആക്രമണം നടത്തിയിരിക്കുന്നത്. ഇതല്ലാതെ മറ്റൊരു മാര്‍ഗവും ഞങ്ങളുടെ മുന്നിലില്ല. ലോകത്തിനും പ്രത്യേകിച്ച് ഇസ്രയേലിനും ഭീഷണിയായേക്കാവുന്ന ആണവായുധ നിര്‍മാണത്തില്‍ നിന്ന് ഇറാനെ പിന്തിരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ ഓപ്പറേഷന്‍ പ്രതിരോധത്തിനായാണ്. ഞങ്ങളുടെ കുട്ടികളുടെ ഭാവിക്കു വേണ്ടിയാണ്. പ്രതിരോധത്തിനു വേണ്ടിയുള്ള നടപടികളും ഐഡിഎഫിന്റെ ഭാഗത്തുനിന്ന് എടുത്തിട്ടുണ്ട്.” – ഐഡിഎഫ് എക്‌സില്‍ കുറിച്ചു.