
രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ യാത്ര വീണ്ടും മാറ്റി. നാളെ നടത്താൻ തീരുമാനിച്ചിരുന്ന ദൗത്യം ഞായറാഴ്ച നടക്കുമെന്ന് ആക്‌സിയം സ്‌പേസ് കമ്പനി അറിയിച്ചു. 22ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1:12ന് വിക്ഷേപണം നടക്കുമെന്നാണ് ആക്‌സിയം സ്‌പേസ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. സാങ്കേതിക കാരണങ്ങളാലാണ് വീണ്ടും മാറ്റി വെച്ചത് . ഇക്കാര്യം ഐഎസ്ആര്‍ഒയും സ്ഥിരീകരിച്ചു. ശുഭാംശു അടക്കം നാലുപേരാണ് ദൗത്യത്തിൻ്റെ ഭാഗമാകുന്നത്. യാത്ര അഞ്ചാം തവണയാണ് മാറ്റിവെക്കുന്നത്.
ഈ മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സ്വെസ്ദ മോഡ്യൂളില്‍ നടന്ന അറ്റകുറ്റ പണികള്‍ക്ക് ശേഷം നിലയത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നത് തുടരുകയാണ്. ആക്സിയം സ്പേസ്, നാസ, ഐ എസ് ആര്‍ ഒ എന്നിവയുടെ സംയുക്ത ദൗത്യമാണിത്. 31 രാജ്യങ്ങളില്‍ നിന്നായി 60 ശാസ്ത്ര പരീക്ഷണങ്ങള്‍ ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമാണ്. പരിചയസമ്പന്നയായ പെഗ്ഗി വിറ്റ്‌സനാണു യാത്രയുടെ കമാന്‍ഡര്‍. ശുഭാംശുവിനോടൊപ്പം സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) യാത്രികരും ഒപ്പമുണ്ട്. യാത്രയ്ക്കായി ഇന്ത്യ 715 കോടി രൂപയാണ് ചെലവഴിക്കുന്നത് .