
അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയിൽ പാനിപൂരിയുടെ എണ്ണം കുറഞ്ഞതിന് വഴിയോര കച്ചവടക്കാരനോട് വഴക്കിട്ട് റോഡില്‍ കുത്തിയിരുന്ന് പൊട്ടിക്കരഞ്ഞ് പ്രതിഷേധിച്ച് യുവതി. സുര്‍സാഗര്‍ തടാകത്തിന് സമീപമുളള റോഡിലാണ് യുവതി കുത്തിയിരുന്ന് പ്രതിഷേധിച്ചത്. സാധാരണ യുവതിക്ക് ഇരുപത് രൂപയ്ക്ക് ആറ് പാനിപൂരികളായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ ഇത്തവണ വന്നപ്പോള്‍ അത് നാല് പാനിപൂരികളായി കുറഞ്ഞു. ഇതില്‍ ദേഷ്യം പിടിച്ചാണ് യുവതി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
തനിക്ക് ലഭിക്കേണ്ട രണ്ട് പാനിപൂരികള്‍ കൂടി ലഭിക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം.എന്നാൽ യുവതിയുടെ പ്രതിഷേധം പ്രദേശത്ത് വന്‍ ഗതാഗതക്കുരുക്കിനാണ് കാരണമായത്. തുടർന്ന് ഗതാഗത തടസം നീക്കാന്‍ പൊലീസ് എത്തിയതോടെ യുവതി പൊട്ടിക്കരയാന്‍ തുടങ്ങി. പിന്നീട് പൊലീസ് യുവതിയെ സമാധാനിപ്പിച്ച് റോഡില്‍ നിന്ന് മാറ്റുകയായിരുന്നു. കച്ചവടക്കാരോട് ന്യായമായ രീതിയില്‍ കച്ചവടം നടത്താന്‍ ആവശ്യപ്പെടണമെന്ന് യുവതി പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഇരുപത് രൂപയ്ക്ക് ആറ് പാനി പൂരികള്‍ നല്‍കണമെന്നും അതില്‍ കുറഞ്ഞതൊന്നും അംഗീകരിക്കാനാകില്ലെന്നുമായിരുന്നു യുവതിയുടെ നിലപാട്. അതേസമയം, യുവതി പാനിപൂരിക്കായി റോഡില്‍ കുത്തിയിരുന്ന് പൊട്ടിക്കരഞ്ഞ് പ്രതിഷേധിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. വീഡിയോയ്ക്ക് കീഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തെത്തി.