ഘാന, ട്രിനിഡാഡ് ടുബാഗോ, അര്‍ജന്റീന, ബ്രസീല്‍…പത്തുവര്‍ഷത്തിനിടയില്‍ പ്രധാനമന്ത്രി നടത്തുന്ന ദൈര്‍ഘ്യമേറിയ വിദേശ സന്ദര്‍ശനത്തിന് നാളെ തുടക്കം

ന്യൂഡല്‍ഹി : പത്ത് വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ സന്ദര്‍ശനത്തിന് നാളെ തുടക്കം. എട്ട് ദിവസങ്ങളിലായി അഞ്ച് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഘാന, ട്രിനിഡാഡ് ടുബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ തുടങ്ങിയ അഞ്ചു രാജ്യങ്ങളാകും മോദി സന്ദര്‍ശിക്കുക.

ഘാനയിലേക്കാണ് മോദി ആദ്യം എത്തുക. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത് എന്നതും ഈ യാത്രയിലെ പ്രത്യേകതയാണ്.

ജൂലൈ മൂന്ന്, നാല് തീയതികളിലാണ് ട്രിനിഡാഡ് ടുബാഗോ സന്ദര്‍ശനം. 26 വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ സന്ദര്‍ശനമാണിത്. ഇവിടെ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെയും മോദി അഭിസംബോധന ചെയ്യും.

അര്‍ജന്റീന സന്ദര്‍ശനം ജൂലൈ നാല്, അഞ്ച് തീയതികളിലാണ്. പ്രതിരോധം, കൃഷി, ഖനനം, എണ്ണ, വാതകം, പുനരുപയോഗ ഊര്‍ജ്ജം, വ്യാപാരം, നിക്ഷേപം, തുടങ്ങി പ്രധാന മേഖലകളില്‍ ഇന്ത്യ-അര്‍ജന്റീന പങ്കാളിത്തം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കും. നിലവിലെ സഹകരണം അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി, പ്രസിഡന്റ് എന്നിവരുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.

പിന്നീട് മോദി പോകുന്നത് ബ്രസീലിലേക്കാണ്. ജൂലൈ അഞ്ച് മുതല്‍ എട്ടുവരെയാണ് ബ്രസീല്‍ സന്ദര്‍ശനം. 6,7 തീയതികളില്‍ ബ്രസീലിലെ റിയോയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ മോദി പങ്കെടുക്കും.

സന്ദര്‍ശനത്തിന്റെ അവസാന ദിനമായ ജൂലൈ ഒന്‍പതിന് മോദി നമീബിയയിലേക്ക് പോകും. മോദിയുടെ ആദ്യ നമീബിയ സന്ദര്‍ശനമാണിത്.