ഒരിക്കല്‍ പരിഹസിച്ച യോഗയെ ഇപ്പോള്‍ ഏറ്റെടുത്തത് പോലെ സംസ്ഥാന സര്‍ക്കാര്‍ ഭാരതാംബയേയും ഏറ്റെടുക്കും: കെ സുരേന്ദ്രന്‍.

തിരുവനന്തപുരം : അന്താരാഷ്ട്ര യോഗാദിനം ആചരിക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചപ്പോള്‍ അത് സംഘപരിവാര്‍ അജണ്ടയാണെന്നും അപരിഷ്‌കൃതമാണെന്നും പറഞ്ഞവരാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. യോഗയെ പരിഹസിച്ചവരാണ് ഇപ്പോള്‍ ഭാരതാംബയെ എതിര്‍ക്കുന്നതെന്നും രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞാല്‍ യോഗയെ ഏറ്റെടുത്തത് പോലെ ക്ലിഫ് ഹൗസില്‍ വരെ ഭാരതാംബയെ വെക്കുമെന്നും പരിഹസിച്ചവര്‍ യോഗാദിനം കൊണ്ടാടുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ഭാരതാംബ സങ്കല്‍പ്പം ആദ്യകാലം മുതല്‍ ഇവിടെയുണ്ടെന്നും കൊച്ചിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കെ സുരേന്ദ്രന്‍ പറഞ്ഞു. കാവിക്കൊടിയും ഭാരതാംബയും രാജ്ഭവനില്‍ വെക്കാന്‍ പാടില്ലെന്ന നിലപാടെടുക്കാനുള്ള അധികാരം സംസ്ഥാന മന്ത്രിമാര്‍ക്കില്ല. അക്രമത്തിന്റെ ചിഹ്നമായ അരിവാളും ചുറ്റികയും കൊണ്ടു നടക്കുന്നവര്‍വര്‍ക്ക് ഭാരതാംബയെ അംഗീകരിക്കാനാവില്ല. കാവിയോടുള്ള അലര്‍ജി പച്ചയെ കൂടുതല്‍ കൂട്ടുപിടിക്കാന്‍ വേണ്ടിയാണ്- സുരേന്ദ്രന്‍ ആരോപിച്ചു.