
ന്യൂഡൽഹി: ഡൽഹിയെ ജനവാസ കേന്ദ്രങ്ങളിലെ എല്ലാ തെരുവുനായകളെയും മാറ്റണമെന്നും നടപടിയെ തടസ്സപ്പെടുത്തുന്ന ഏതൊരു സംഘടനയും കർശന നടപടി നേരിടേണ്ടിവരുമെന്നും സുപ്രീംകോടതി. നായകളുടെ കടിയേൽക്കുന്ന സംഭവങ്ങളും പേവിഷബാധ മൂലമുള്ള മരണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കേന്ദ്രസർക്കാരിൻ്റെ വാദം മാത്രമാണ് തെരുവുനായ വിഷയത്തിൽ കേൾക്കുക. മൃഗസ്നേഹികളുടെയോ മറ്റു കക്ഷികളുടെയോ ഹർജികൾ പരിഗണിക്കില്ല. തെരുവുനായകളെ ദത്തെടുക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. പൊതുതാത്പര്യം മുൻനിർത്തിയാണിത് ചെയ്യുന്നത്. ഒരുതരത്തിലുള്ള വികാരങ്ങൾക്കും ഇവിടെ സ്ഥാനമില്ല. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് പർദിവാല പറഞ്ഞു.തെരുവുനായ ശല്യം പരിഹരിക്കാനുള്ള നടപടികൾ നിർദേശിച്ച അമിക്കസ് ക്യൂറി ഗൗരവ് അഗർവാലയോട് കോടതി എല്ലാ സ്ഥലങ്ങളിൽനിന്നും നായകളെ പിടിച്ച് ഷെൽട്ടറിലേക്ക് മാറ്റണമെന്നും തത്കാലം നിയമം മറന്നേക്കൂവെന്നും പറഞ്ഞു.
ഡൽഹിയിൽ തെരുവുനായകളെ മാറ്റിപ്പാർപ്പിക്കാൻ ഒരു സ്ഥലം കണ്ടെത്തിയെന്നും എന്നാൽ, മൃഗാവകാശ പ്രവർത്തകർ സ്റ്റേ വാങ്ങിയതിനെത്തുടർന്ന് ഈ പദ്ധതി മുടങ്ങിയെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. തെരുവുനായയെ ദത്തെടുത്ത് പരിഹാരം കാണാമെങ്കിലും ആളുകൾ ദത്തെടുത്ത് പിന്നീട് ഉപേക്ഷിക്കുന്നതിനാൽ അത് നടപ്പാക്കിയില്ലെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു.