
തൃശൂർ: കേരളത്തെ നടുക്കിയ പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസിലെ മോഷ്ടാവ് ഒടുവിൽ പൊലീസിന്‍റെ വലയിലായി. 3 ദിവസത്തോളം പൊലീസിനെ വട്ടം കറക്കിയ പ്രതി തൃശൂരിൽ നിന്ന് തന്നെയാണ് പിടിയിലായത്. ചാലക്കുടി ആശാരിക്കാട് സ്വദേശി റിജോ ആൻ്റണിയാണ് പിടിയിലായതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഇയാളിൽ നിന്ന് പൊലീസ് പത്തു ലക്ഷം രൂപ കണ്ടെടുത്തു. ബാങ്കിലെ ബാധ്യതയുള്ള കടം വീട്ടാനാണ് ബാങ്കിൽ നിന്ന് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ ആദ്യമൊഴി.
ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപയാണ് പ്രതി കവർന്നത്. പ്രതിക്കായുള്ള അന്വേഷണം നടത്തിവരുന്നതിനിടെയാണ് പൊലീസ് മോഷ്ടാവിനെ പിടിച്ചത്. മൂന്നു ദിവസം മുമ്പ് ഉച്ചതിരിഞ്ഞ് രണ്ടേകാലോടെ കവർച്ചയ്ക്ക് ശേഷം അങ്കമാലി ഭാഗത്ത് വരെ മോഷ്ടാവ് എത്തിയതായി പൊലീസിന് സിസിടിവിയിൽ നിന്ന് വിവരം ലഭിച്ചിരുന്നു. അങ്കമാലി, ആലുവ, പെരുമ്പാവൂർ ഉൾപ്പെടെയുള്ള മേഖലകളിലാണ് പൊലീസ് പരിശോധന നടത്തിയത്.