പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയറുകള്‍ പത്തനംതിട്ട കോന്നി പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഒരുക്കിയ ഹെലിപാഡിൻ്റെ കോണ്‍ക്രീറ്റില്‍ താഴ്ന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സുമെത്തി ഹെലികോപ്റ്റര്‍ തളളി നീക്കി. നിലയ്ക്കലെ ലാന്‍ഡിംഗ് മാറ്റിയതോടെ ഇന്ന് രാവിലെ പ്രമാടത്ത് ഇട്ട കോണ്‍ക്രീറ്റ് ഉറയ്ക്കുന്നതിന് മുമ്പ് ഹെലികോപ്റ്റര്‍ വന്നിറങ്ങിയതാണ് താഴാന്‍ കാരണമായത്.
മഴയടക്കമുളള പ്രതികൂല കാലാവസ്ഥ പരിഗണിച്ച് അവസാന നിമിഷമാണ് രാഷ്ട്രപതി ശബരിമല യാത്രക്കായി ലാൻ്റ് ചെയ്യുന്നത് പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലേക്ക് മാറ്റിയത്. ആദ്യം നിലയ്ക്കലില്‍ ഹെലികോപ്റ്റര്‍ ഇറങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. നിശ്ചയിച്ചതിലും നേരത്തെയായി രാഷ്ട്രപതിയുടെ ഹെലികോപ്റ്ററില്‍ പത്തനംതിട്ടയിലെത്തി. റോഡ് മാര്‍ഗമാണ് പമ്പയിലേക്കുളള യാത്ര.
പമ്പയില്‍ നിന്ന് സ്‌നാനം ചെയ്ത് കെട്ടുനിറച്ച ശേഷം പൊലീസിന്റെ ഫോഴ്‌സ് ഗൂര്‍ഖാ വാഹനത്തിലായിരിക്കും സന്നിദ്ധാനത്തേക്ക് പോവുക. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പദര്‍ശനം നടത്തും. ഉച്ചയ്ക്ക് സന്നിധാനത്തെ ഗസ്റ്റ് ഹൗസിലെ വിശ്രമത്തിന് ശേഷം രാത്രിയോടെ ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരത്തേക്ക് എത്തും. തുടർന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ അത്താഴവിരുന്നില്‍ പങ്കെടുക്കും.
The tires of the helicopter carrying the President sank into the concrete














