
വാഷിങ്ടൺ: ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷമായിരിക്കെ ആക്രമണത്തിൽ അമേരിക്ക കൂടി സാന്നിധ്യം അറിയിച്ചതോടെ സംഘർഷത്തിന്റെ ചിത്രം തന്നെ മാറുകയാണ്. ഇറാനിലെ തന്ത്രപ്രധാനമായ മൂന്ന് ആണവ കേന്ദ്രങ്ങളാണ് അമേരിക്ക ആക്രമിച്ചത്. അതിനായി അമേരിക്ക തെരഞ്ഞെടുത്തത് പസഫിക് സമുദ്രത്തിലെ ഗ്വാം നാവികത്താവളമാണ്. പശ്ചിമ പസഫിക്കിലെ യു.എസിൻ്റെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രമാണ് പസഫിക്കിലെ വളരെ ചെറിയൊരു ദ്വീപായ ഗ്വാമിലേത്. ഈ ദ്വീപിലാണ് യു.എസിൻ്റെ ആൻഡേഴ്‌സൺ വ്യോമതാവളവും സ്ഥിതിചെയ്യുന്നത്.
ഇറാനെ ആക്രമിക്കാൻ യു.എസിന് ഗൾഫ് മേഖലയിൽ തന്നെ നിരവധി സൈനിക കേന്ദ്രങ്ങളുണ്ട്.പക്ഷേ നിലവിൽ പശ്ചിമേഷ്യയിലുള്ള ഏത് യൂ.എസ് സൈനിക കേന്ദ്രങ്ങളും ഇറാൻ്റെ മിസൈൽ പരിധിക്കുള്ളിൽ വരുന്നവയാണ്. അതിനാൽ ആക്രമണത്തിൻ്റെ സൂചനകൾ നൽകി ശനിയാഴ്‌ചയാണ് യു.എസിലെ മിസോറിയിൽ നിന്നാണ് ഗ്വാമിലേക്ക് ബി2 സ്‌റ്റെൽത്ത് ബോംബർ വിമാനങ്ങളെ മാറ്റിയത്. നേരിട്ട് യു.എസിൽ നിന്ന് ആക്രമണത്തിന് പോകുന്നതിന് പകരം ഗ്വാമിൽ നിന്നാകുമ്പോൾ പെട്ടെന്ന് ആക്രമണത്തിന് തീരുമാനമുണ്ടായാൽ അത് നടപ്പിലാക്കാൻ സാധിക്കും. ഇത് കണക്കിലെടുത്താണ് ഇറാനെതിരായ നീക്കത്തിന് ഗ്വാം തിരഞ്ഞെടുത്തത്.
ഗ്വാമിൽ നിന്ന് 7500 കിലോമീറ്റർ ആകാശദൂരമകലെയാണ് ഇറാൻ. നിറയെ ഇന്ധനവുമായി പരമാവധി ഒറ്റപ്പറക്കലിന് 11,000 കിലോമീറ്റർ ദൂരമാണ് യു.എസിൻ്റെ ബി2 ബോംബറുകൾക്ക് സഞ്ചരിക്കാനാകുക. ആകാശത്ത് വെച്ച് ഇന്ധനം നീറയ്ക്കാൻ സഹായിക്കുന്ന കെ.സി-46 പെഗാസസ് എന്ന ടാങ്കർ വിമാനത്തിൻ്റെ സഹായത്തോടെ അതിലും കൂടുതൽ ദൂരം സഞ്ചരിക്കാനാകും. ഇത്തരം വിമാനങ്ങളുടെ സഹായത്തോടെ നിലത്തിറങ്ങാതെ ലോകത്തെവിടെ വേണമെങ്കിലും ഈ വിമാനത്തിന് പോകാനാകും. ഒരു ബി2 സ്‌പിരിറ്റ് ബോംബർ വിമാനത്തിൻ്റെ വില 210 കോടി ഡോളറാണ്. ഇത്രയും വിലയേറിയ സൈനിക ആസ്‌തിയെ ഇറാന്റെ പ്രത്യാക്രമണത്തിൽ നിന്ന് സംരക്ഷിക്കുക എന്നതും ഗ്വാമിനെ കേന്ദ്രമാക്കി ആക്രമണം നട്ത്താനുള്ള തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ.
രണ്ടാം ലോകമഹായുദ്ധ കാലത്ത് യു.എസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഈ ദ്വീപ് 1941 ൽ ജാപ്പനീസ് സൈന്യം പിടിച്ചെടുത്തിരുന്നു.1944ൽ ദ്വീപിൻ്റെ നിയന്ത്രണം യു.എസ് തിരികെ പിടിച്ചു. പസഫിക് മേഖലയിൽ യു.എസ് അപ്രമാധിത്വം നിലനിർത്താനും നിരവധി സൈനിക നീക്കങ്ങൾക്കും നിർണായകമായ സൈനിക കേന്ദ്രമാണ് ഗ്വാം. നിലവിൽ ഇവിടെ അധികവും സൈനികരും അവരുടെ കുടുംബങ്ങളും വിരമിച്ച സൈനികരുമടങ്ങുന്ന ജനസമൂഹമാണ് ഉള്ളത്.