
വാഷിങ്ടൺ: ഹാർവഡ് സർവകലാശാലയിലെ വിദ്യാർഥി, എക്സ്ചേഞ്ച് വിസിറ്റർ വീസകളുടെ പ്രോസസ്സിങ് പുനരാരംഭിക്കാൻ നിർദ്ദേശം. എംബസികൾക്കും കോൺസുലേറ്റുകൾക്കുമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദേശം നൽകിയത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിദേശ വിദ്യാർഥികളെ യുഎസിൽ എത്തുന്നതിൽ നിന്നു വിലക്കിയ വിവാദ ഉത്തരവിന് പിന്നാലെ സർവകലാശാല കോടതിയെ സമീപിക്കുകയായിരുന്നു.
രാജ്യാന്തര വിദ്യാർഥികൾക്കെതിരെയുള്ള ഏറ്റവും പുതിയ ഉത്തരവിനെതിരെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി അലിസൺ ബറോസ് താൽക്കാലിക നിയന്ത്രണ ഉത്തരവിറക്കുകയും വിദേശ വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകുന്നതിൽനിന്നു സർവകലാശാലയെ വിലക്കിയ ഉത്തരവിന് സ്റ്റേ നീട്ടുകയും ചെയ്തിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വീസകൾ പ്രോസസ് ചെയ്യുന്നത് പുനരാരംഭിക്കുന്നത്.
പ്രസിഡന്റ് ഡോണൾഡ് ട്രംപ് സർവകലാശാലയിലെ വിദ്യാർഥികളുടെ എണ്ണം നാലിലൊന്നായി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവിറക്കിയത്. ഹാർവഡ് സർവകലാശാല വിദ്യാർഥികളിൽ നാലിലൊന്നും വിദേശികളാണ്.