
കൊച്ചി: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തിയ രണ്ട് വ്യക്തികളും നിയമനടപടികളിലേക്ക് കടക്കില്ലെന്ന് വ്യക്തമാക്കി. മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തിയ കൊച്ചിയിലെ യുവ നടിയും ട്രാൻസ്ജെണ്ടർ യുവതിയുമാണ് മൌനം പാലിക്കുന്നത്. യുവനടിയിൽ നിന്നും ക്രൈം ബ്രാഞ്ച് മൊഴിയെടുത്തു. മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ കാര്യങ്ങള്‍ ക്രൈം ബ്രാഞ്ചിനോടും പറഞ്ഞുവെങ്കിലും നിയമനടപടിക്ക് താൽപര്യമില്ലെന്നാണ് മൊഴി നൽകിയത്. ട്രാൻസ്ജെണ്ടർ യുവതി മൊഴി നൽകാൻ താൽപര്യമില്ലെന്ന് പൊലീസിനെ അറിയിച്ചിട്ടുണ്ട്.
ഗർഭഛിദ്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖ കേന്ദ്രീകരിച്ചും അന്വേഷണം നടന്നെങ്കിലും ഗർഭഛിദ്രം നടത്തിയ യുവതിയും നിയമനടപടിക്ക് ഇതേവരെ താൽപര്യം അറിയിച്ചിട്ടില്ല.
അതേസമയം രാഹുലിനെതിരെ പരാതി നൽകിയവരുടെ മൊഴി പൊലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. രാഹുലിനെതിരായ ലൈംഗികാതിക്രമ കേസിൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് എഫ്‌ഐആർ സമർപ്പിച്ചിരുന്നു. സ്ത്രീകളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പിന്തുടർന്ന് ശല്യം ചെയ്തു, സ്ത്രീകളെ ഫോണിൽ ഭീഷണിപ്പെടുത്തി. ഗർഭഛിദ്രത്തിന് ഭീഷണിപ്പെടുത്തി തുടങ്ങിയ കാര്യങ്ങളാണ് എഫ്‌ഐആറിലുള്ളത്.













