ആക്‌സിയം ദൗത്യം വീണ്ടും മാറ്റി; ഇന്ത്യക്ക് നിരാശ, ചരിത്രം കുറിക്കാൻ ശുഭാംശു ഇനിയും കാത്തിരിക്കണം, റോക്കറ്റിൽ ലിക്വിഡ് ഓക്സിജൻ ചോർച്ച

ഫ്‌ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ല അടക്കം നാല് പേരെ വഹിച്ചുകൊണ്ടുള്ള ആക്‌സിയം സ്‌പേസിന്റെ ദൗത്യം (Axiom 4 Mission) വീണ്ടും മാറ്റിവെച്ചു. ഫാൽക്കൺ 9 റോക്കറ്റിൽ ലിക്വിഡ് ഓക്സിജൻ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണിത്. പരിശോധന തുടരുകയാണെന്ന് അധിക‍ൃതർ പറഞ്ഞു.

വിക്ഷേപണം നാളെ നടന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. രാകേഷ് ശര്‍മ്മയ്ക്ക് പിന്നാലെ നാല്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്ത് എത്തുന്നത് കാണാന്‍ ഇന്ത്യ ഇനിയും കാത്തിരിക്കണം. നാലാം തവണയാണ് ദൗത്യം മാറ്റി വയ്ക്കുന്നത്. 1984 ഏപ്രിൽ 3ന് ആയിരുന്നു രാകേഷ് ശർമയുടെ ബഹിരാകാശ യാത്ര.

വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയടക്കമുള്ള നാല് യാത്രികരാണ് ഇന്ന് വൈകിട്ട് 5.30ന് (ഇന്ത്യന്‍ സമയം) പുറപ്പെടേണ്ടിയിരുന്നത്. യാത്ര ലക്ഷ്യം നേടുന്നതോടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനുമാകും ശുഭാംശു. ആക്‌സിയം സ്‌പേസ് എന്ന സ്വകാര്യ കമ്പനിയാണു യാത്രയുടെ പ്രധാന സംഘാടകര്‍. പെഗ്ഗി വിറ്റ്‌സന്‍ (യുഎസ്), സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നിവരാണ് സഹയാത്രികര്‍. യുഎസ് ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് സ്‌പേസ്എക്‌സിന്റെ ഫാല്‍ക്കണ്‍ 9 ബ്ലോക്ക് 5 റോക്കറ്റിലാണ് ഇവരുടെ യാത്ര നിശ്ചയിച്ചിരിക്കുന്നത്.

More Stories from this section

family-dental
witywide