
അടുത്ത പത്ത് വർഷത്തിനുള്ളിൽ മദ്യം , പുകയില , സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയുടെ വില വർധിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ലോകാരോഗ്യ സംഘടന. നികുതി വഴി 50 ശതമാനം വില വർധിപ്പിക്കണമെന്നാണ് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടനയുടെ നിർദേശിച്ചിരിക്കുന്നത്.
സെവില്ലെയിൽ നടന്ന യുഎൻ ഫിനാൻസ് ഫോർ ഡെവലപ്‌മെന്റ് കോൺഫറൻസിലാണ് ഇക്കാര്യം അവതരിപ്പിച്ചത്.വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിനും ലോകമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങൾക്ക് വരുമാനം കണ്ടെത്താനുമാണ്. നികുതി നടപ്പാക്കുന്നതിലൂടെ പ്രമേഹം, അർബുദം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനും, ലോകമെമ്പാടുമുള്ള പൊതുജനാരോഗ്യ വെല്ലുവിളികളെ നേരിടുന്നതിനുള്ള നിർണായക ചുവട് വെയ്പ്പ് ആണിതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് 2035 ഓടെ ഒരു ട്രില്യൺ ഡോളർ വരെ സമാഹരിക്കാനും വികസന സഹായം കുറയുന്നതും പൊതു കടം വർധിക്കുകയും ചെയുന്ന സാഹചര്യത്തിൽ ഗുണകരമാവുന്നതുമാണ് പുതിയ നികുതി നയം.
ലോകാരോഗ്യ സംഘടന സോഫ്റ്റ് ഡ്രിങ്ക്സുകൾക്ക് നികുതി ഏർപ്പെടുത്തുന്നത് ഒരു രാജ്യത്തെ ആരോഗ്യമേഖലയെ മെച്ചപ്പെടുത്തുകയോ അമിത വണ്ണം കുറയ്ക്കുകയോ ചെയ്തിട്ടില്ലെന്ന തെളിവുകൾ അവഗണിക്കുന്നത് വളരെയധികം ആശങ്കാജനകമാണെന്നാണ് ഇന്റർനാഷണൽ കൗൺസിൽ ഓഫ് ബിവറേജസ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കേറ്റ് ലോട്ട്മാൻ പറയുന്നത്. നികുതി വർധിപ്പിച്ചാൽ മദ്യത്തിന്റെ ദോഷവശങ്ങൾ തടയാൻ സഹായിക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് ഡിസ്റ്റിൾഡ് സ്പിരിറ്റ്സ് കൗൺസിലിലെ ശാസ്ത്ര ഗവേഷണ സംഘത്തിന്റെ അഭിപ്രായം.