തെന്നല ബാലകൃഷ്ണ പിള്ളയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴിയേകി രാഷ്ട്രീയ കേരളം, കെപിസിസി ആസ്ഥാനത്ത് മുഖ്യമന്ത്രിയും ഗവർണറും പ്രതിപക്ഷ നേതാവുമടക്കം ജനപ്രവാഹം അന്ത്യാഞ്ജലിയേകാൻ എത്തി

തിരുവനന്തപുരം: തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് കെപിസിസി ആസ്ഥാനത്ത് കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി നല്‍കി. അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തില്‍ ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങളും നേതാക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അന്ത്യോപചാരം അര്‍പ്പിച്ചു. വീട്ടിലും കെപിസിസി ആസ്ഥാനത്തും കിഴക്കേക്കോട്ട അയ്യപ്പ സേവസംഘത്തിലും പൊതുദര്‍ശനത്തിന് ആയിരങ്ങള്‍ ഒഴുകിയെത്തി. നെട്ടയത്തെ വസതിയില്‍ നിന്നും അദ്ദേഹത്തിന്റെ ഭൗതികദേഹം രാവിലെ 11.15ലോടെ കെപിസിസി ആസ്ഥാനത്തെ എത്തിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ നേതാക്കള്‍ ഭൗതിക ശരീരം ഏറ്റവുവാങ്ങി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷനേതാവ് വിഡി സതീശന്‍,കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല,കൊടിക്കുന്നില്‍ സുരേഷ് എംപി,കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എംഎല്‍എ, മുന്‍ കെപിസിസി അധ്യക്ഷന്‍മാരായ വി.എം.സുധീരന്‍,കെ.സുധാകരന്‍ എംപി, എംഎം ഹസന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.മുരളീധരന്‍ എന്നിവര്‍ ചേര്‍ന്ന് പാര്‍ട്ടി പതാക ഭൗതികശരീരത്തില്‍ പുതപ്പിച്ചു.

കെപിസിസിക്ക് വേണ്ടി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷനേതാവ് വിഡി സതീശനും സര്‍ക്കാരിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും റീത്ത് സമര്‍പ്പിച്ചു. കടുത്ത പനിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് സംസ്‌കാര ചടങ്ങിനെത്താന്‍ കഴിയാത്ത എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപിക്ക് വേണ്ടി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എപി അനില്‍കുമാര്‍ എംഎല്‍എ റീത്ത് സമര്‍പ്പിച്ചു.

ഗോവ ഗവര്‍ണ്ണര്‍ പി.എസ്.ശ്രീധരന്‍പിള്ള, വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി,കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങളായ എ.കെ.ആന്റണി, രമേശ് ചെന്നിത്തല, കെ.സുധാകരന്‍ എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, കെപിസിസി മുന്‍ പ്രസിഡന്റുമാരായ വി.എം.സുധീരന്‍, എംഎം ഹസന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍,കെ.മുരളീധരന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎല്‍എ,യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി,മുന്‍ സ്പീക്കര്‍ എം.വിജയകുമാര്‍, ആര്‍എസ്പി നേതാക്കളായ ഷിബുബേബി ജോണ്‍,ബാബുദിവാകരന്‍,സിപി ഐ നേതാവ് സി.ദിവാകരന്‍,നീലലോഹിദാസന്‍ നാടാര്‍, ബിജെപി നേതാവ് ഓ. രാജഗോപാല്‍,ജെ.ആര്‍.പത്മകുമാര്‍ എന്നിവരും റീത്തു സമര്‍പ്പിച്ചു.

എംപിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ആന്റോ ആന്റണി, എം.കെ.രാഘവന്‍, എഎ റഹീം എന്നിവരും എംഎല്‍എമാരായ എം.വിന്‍സന്റ് , മാത്യൂ കുഴല്‍നാടന്‍ ,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ , തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും എം.ലിജു, ജിഎസ് ബാബു, ജി.സുബോധന്‍,മരിയാപുരം ശ്രീകുമാര്‍,കെപി ശ്രീകുമാര്‍,എംഎം നസീര്‍, എന്‍.ശക്തന്‍, പഴകുളം മധു, വിഎസ് ശിവകുമാര്‍,ജോസഫ് വാഴയ്ക്കന്‍,ചെറിയാന്‍ ഫിലിപ്പ്, ബിന്ദുകൃഷ്ണ, ഡിസിസി പ്രസിഡന്റുമാരായ പാലോട് രവി, പി.രാജേന്ദ്ര പ്രസാദ്,സതീഷ് കൊച്ചുപറമ്പില്‍,ബാബു പ്രസാദ്, എന്‍.ഡി.അപ്പച്ചന്‍, കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, എന്‍.പിതാംബരക്കുറുപ്പ്, പന്തളം സുധാകരന്‍, മുന്‍മന്ത്രി സുരേന്ദ്രന്‍ പിള്ള, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍, ശരത്ചന്ദ്ര പ്രസാദ്, കെ.മോഹന്‍കുമാര്‍,മണക്കാട് സുരേഷ്,എംഎ വാഹിദ് സിനിമാ നിര്‍മ്മാതാവ് രഞ്ജിത്ത് തുടങ്ങിയവരും പങ്കെടുത്തു. സംസ്ഥാന പോലീസിന്റെ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തില്‍ അന്ത്യകര്‍മ്മങ്ങള്‍ നടന്നു.

നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിന്റെ പാതയിലൂടെ കോണ്‍ഗ്രസിനായി ജീവിതം സമര്‍പ്പിച്ച നേതാവായിരുന്ന തെന്നല ബാലകൃഷ്ണപിള്ളയെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ് എംഎല്‍എ. കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച തെന്നല ബാലകൃഷ്ണപിള്ള അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. സത്യസന്ധത,നിഷ്പക്ഷത , ആദര്‍ശനിഷ്ഠ എന്നിവയാണ് തെന്നല ബാലകൃഷ്ണപിള്ള. പാര്‍ട്ടിയുടെ താഴെത്തട്ടില്‍ നിന്നുള്ള വിവിധ ഘടകങ്ങളില്‍ പ്രവര്‍ത്തിച്ച് പടിപടിയായി നേതൃപദവിയിലെത്തിയ നേതാവാണ്. പ്രതിസന്ധികളില്‍ കോണ്‍ഗ്രസിന് സൗമ്യതയോടെ പരിഹാരം കണ്ടെത്താന്‍ കഴിയുന്ന നേതൃത്വഗുണമായിരുന്നു പ്രത്യകത. രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകമാണ് അദ്ദേഹത്തിന്റെ ജീവിതം.കുടുംബസ്വത്ത് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി നല്‍കിയ നേതാവ്. ഗുരുവും മാര്‍ഗദര്‍ശിയുമായ അദ്ദേഹത്തെ ഉള്‍ക്കൊണ്ട് ശക്തമായി സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിയണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ ദീപ്തമായ സൗമ്യ മുഖമായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി പരാതിയോ പരിഭവമോ ഇല്ലാതെ കര്‍ത്തവ്യബോധത്തോടെ സംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച നേതാവ്. മികച്ച സഹകാരിയും ഗാന്ധിയനും ആയിരുന്ന അദ്ദേഹത്തിന്റെ പൊതുജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ ശക്തമായ സന്ദേശമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

നീതിയുടെ പാതയിലൂടെ സഞ്ചരിച്ച പൊതുപ്രവര്‍ത്തകനായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. ലീഡര്‍ കെ.കരുണാകരന്റെയും എ.കെ.ആന്റണിയുടെയും ഇടയിലെ പാലമായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ സൂര്യതേജസായിരുന്നു അദ്ദേഹമെന്നും കൊടിക്കുന്നില്‍ അഭിപ്രായപ്പെട്ടു.

തെന്നല ബാലകൃഷ്ണ പിള്ളയുടെ വിയോഗത്തിലുള്ള കെപിസിസി പ്രമേയം

കെപിസിസിയുടെ അധ്യക്ഷനും എംപിയും എംഎല്‍എയുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തി. മുല്ലപ്പൂവിന്റെ സുഗന്ധവും നൈര്‍മല്യവുമുള്ള തൂവെള്ള രൂപമായിരുന്നു അദ്ദേഹം. പൊതുപ്രവര്‍ത്തകന്‍ എങ്ങനെ ആയിരക്കണമെന്നുള്ള നിര്‍വചനത്തിന് ഈ തലമുറയ്ക്കും വരുംതലമുറകള്‍ക്കും ചൂണ്ടിക്കാട്ടാന്‍ നമുക്ക് മുന്നിലുള്ള അപൂര്‍വ മാതൃകയായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തിലെ ആദര്‍ശശുദ്ധിയുടെ പ്രതീകമായിരുന്നു തെന്നല ചേട്ടനെന്നും തെന്നല സാറെന്നും അറിയപ്പെട്ട തെന്നല ബാലകൃഷ്ണപിള്ള. അദ്ദേഹത്തിന്റെ വിയോഗം എല്ലാവരേയും അഗാധമായ ദു:ഖത്തിലാഴ്ത്തി. സമ്പന്ന കുടുംബത്തില്‍ ജനിച്ച് 22 ഏക്കര്‍ ഭൂമിയുടെ അവകാശിയായിരുന്ന തെന്നല സാര്‍ മരിക്കുമ്പോള്‍ വെറും കയ്യോടെയായിരുന്നു മടക്കം. പാര്‍ട്ടിക്കുവേണ്ടി സമ്പത്ത് ഉള്‍പ്പെടെ എല്ലാം ത്യജിച്ച ഋഷിതുല്യന്‍. പാര്‍ട്ടിയിലെ പദവികളോ, സര്‍ക്കാരിലെ സ്ഥാനമാനങ്ങളോ അദ്ദേഹത്തെ പ്രലോഭിപ്പിച്ചില്ല. പാര്‍ട്ടിയെയും അതിന്റെ താത്പര്യങ്ങളെയും എല്ലാത്തിനും മുകളില്‍ പ്രതിഷ്ഠിച്ചുവെന്ന് അനുസ്മരണ യോഗം ചൂണ്ടിക്കാട്ടി. പാര്‍ട്ടിയുടെ പ്രതിസന്ധിഘട്ടങ്ങളില്‍ എല്ലാവരും ആശ്രയിച്ചത് തെന്നല സാറിനെയാണ്. പാര്‍ട്ടിക്ക് കേടുപാടുകളില്ലാത്ത പരിഹാരങ്ങള്‍ അദ്ദേഹം ഒരു ജാലവിദ്യക്കാരനെപ്പോലെ കണ്ടെത്തി. തെന്നല കമ്മിറ്റി വന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നത് ഒരു വിശ്വാസമായിരുന്നു. സാധാരണക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച അസാധാരണ വ്യക്തിത്വമായിരുന്നു അദ്ദേഹം. ശൂരനാട്ടെ ചുവന്ന മണ്ണില്‍ കോണ്‍ഗ്രസിന്റെ ത്രിവര്‍ണ പറപ്പിച്ചുകൊണ്ടാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ ചുവടുവച്ചത്. പിന്നീട് കൊല്ലം ഡിസിസി പ്രസിന്റും കെപിസിസി ജനറല്‍ സെക്രട്ടറിയും രണ്ടു തവണ കെപിസിസി പ്രസിഡന്റുമായി. ഉയരങ്ങള്‍ താണ്ടിയപ്പോഴും അദ്ദേഹം ജന്മനാടിനെയും അവിടത്തെ സാധാരണക്കാരെയും മറന്നില്ലെന്നു യോഗം ചൂണ്ടിക്കാട്ടി.

പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ എതിരാളികളോ ശത്രുക്കളോ ഇല്ലായിരുന്നു. എല്ലാവരോടും സ്നേഹവായ്പയോടെ ഇടപെട്ടു. സത്യസന്ധമായ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ആള്‍രൂപമായിരുന്നു അദ്ദേഹം. എല്ലാവരേയും അദ്ദേഹം ചിരിച്ചുകൊണ്ട് സ്വന്തമാക്കി.

Also Read

More Stories from this section

family-dental
witywide