കടൽവെള്ളത്തിൽ രാസവസ്തുക്കളില്ല; മീൻ കഴിക്കാമെന്ന് കുഫോസ് പഠനം

കൊച്ചി: കപ്പലപകടത്തിന് ശേഷം മീൻ കഴിക്കാൻ മടിച്ചിരുന്നവർക്ക് ആശ്വാസവാർത്ത. അപകടത്തിൽപെട്ട എം എസ് സി എൽസ3 കപ്പലിൽ നിന്ന് രാസവസ്തുക്കൾ ഒന്നും തന്നെ കടലിൽ കലർന്നിട്ടില്ലെന്ന് കുഫോസ് പഠനം. മീനുകൾ കഴിക്കുന്നതിൽ യാതൊരു ആശങ്കയും വേണ്ട. മത്സ്യസമ്പത്ത് നിലവിൽ സുരക്ഷിതമാണ്. ഒരു കണ്ടെയ്നറിൽ ഉണ്ടായിരുന്ന കാൽസ്യം കാർബൈഡ് കടലിൽ കലർന്നിട്ടില്ലെന്നും മീനുകളും മീൻമുട്ടയും നിലവിൽ സുരക്ഷിതമാണെന്നും കുഫോസിന്റെ പ്രാഥമിക പഠനറിപ്പോർട്ടിൽ പറയുന്നു. ഫിഷറീസ് വകുപ്പിന് അഞ്ചംഗ സമിതിയുടെ പ്രാഥമിക റിപ്പോർട്ട് നാളെ സമർപ്പിക്കും. ആറുമാസത്തിനുശേഷം അന്തിമ റിപ്പോർട്ടും നൽകും.

ഇക്കഴിഞ്ഞ മെയ് 25 ന് കേരള തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ കൊച്ചി പുറംകടലിലാണ് ലൈബീരിയൻ കപ്പൽ എംഎസ്‌സി എൽസ3 അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളിൽ 13 എണ്ണത്തിലാണ് അപകടകരമായ രാസവസ്തുക്കൾ ഉണ്ടായിരുന്നത്. അതിൽ ഒന്നിൽ കാൽസ്യം കാർബൈഡ് ആയിരുന്നു. അപകടത്തിന് ശേഷം മത്സ്യം കഴിക്കുന്നതിൽ പൊതുജനങ്ങളിൽ വലിയ ഭീതി നിലനിന്നിരുന്നു. ഇതോടെയാണ് കുഫോസ് പഠനം നടത്തിയത്.

അറുന്നൂറിലധികം കണ്ടെയ്നറുകളായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. പഠനത്തിനായി കൊല്ലം, ആലപ്പുഴ കടൽ മേഖലകളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. തുടർന്നാണ് കാൽസ്യം കാർബൈഡ് വെള്ളത്തിൽ ഇതുവരെ കലർന്നിട്ടില്ല എന്ന് കണ്ടെത്തിയത്. കാൽസ്യം കാർബൈഡ് ക്രമാതീതമായി കലർന്നാൽ മീൻ മുട്ടകൾ നശിക്കും. അങ്ങനെ വന്നാൽ അടുത്ത വർഷം മത്സ്യലഭ്യത കുറയാനും ഇടയാകും. കപ്പലിലെ 24 ജീവനക്കാരെയും കോസ്റ്റ് ഗാര്‍ഡും നേവിയും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. അപകടത്തെ തുടർന്ന് എംഎസ്‌സി എല്‍സ3യുടെ ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനിയുടെ മറ്റൊരു കപ്പല്‍ വിഴിഞ്ഞം തീരം വിടുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. എംഎസ്‌സി കപ്പല്‍ കമ്പനി അഞ്ചര കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കെട്ടിവെയ്ക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

More Stories from this section

family-dental
witywide