‘സദുദ്ദേശപരമെങ്കിലും വീഴ്ചയുണ്ടായി’, ദിവ്യയെ പരസ്യമായി തള്ളി ശബരി, രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്; പിന്തുണച്ച് ശൈലജയും ഇപിയും രാഗേഷും

തിരുവനന്തപുരം: സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെര‍ഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിനെ ദിവ്യ എസ് അയ്യർ ഐ എ എസ് പുകഴ്ത്തിയതിൽ വിവാദം കത്തുന്നു. രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് സൈബറിടങ്ങളും നേതാക്കളും രംഗത്തെത്തിയതിന് പിന്നാലെ പരസ്യമായി തള്ളിപ്പറഞ്ഞ് ഭർത്താവും കോൺഗ്രസ് നേതാവുമായ ശബരിനാഥനും രംഗത്തെത്തിയത് ശ്രദ്ധേയമായി. സദുദ്ദേശപരമെങ്കിലും ദിവ്യക്ക് വീഴ്ചയുണ്ടായെന്നാണ് പങ്കാളിയായ ശബരി പറഞ്ഞത്.

രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ ദിവ്യ അഭിനന്ദിച്ചത് സദ്ദുദേശപരമെങ്കിലും അതിലൊരു വീഴ്ചയുണ്ടെന്നാണ് ശബരിയുടെ പ്രതികരണം. സർക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കാം. പക്ഷേ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല. അതിനാൽ തന്നെ ദിവ്യ നടത്തിയ പ്രതികരണം പെട്ടെന്ന് സർക്കാർ തലത്തിൽ നിന്ന് രാഷ്ട്രീയതലത്തിലേക്ക് മാറി. അതുകൊണ്ടാണ് ഈ വിവാദം ഉണ്ടായതെന്നും ശബരിനാഥൻ വിവരിച്ചു.

പ്രൊഫഷണൽ അഭിപ്രായം പറഞ്ഞ ഉദ്യോഗസ്ഥയെ സ്ത്രീയെന്ന പരിഗണന നൽകാതെ ആക്രമിക്കുന്നുവെന്ന് കെ കെ രാഗേഷ് കുറ്റപ്പെടുത്തി. വിവാദം ദൗർഭാഗ്യകരമെന്നാണ് കെ കെ രാഗേഷിന്‍റെ പ്രതികരണം. ജില്ലാ സെക്രട്ടറി പദവിയെ അല്ല, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദവിയെക്കുറിച്ചാണ് അവരുടെ അഭിപ്രായമെന്നും അത് പ്രൊഫഷണൽ രീതിയെന്നുമായിരുന്നു പുതിയ സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി അഭിപ്രായപ്പെട്ടത്. ദിവ്യക്ക് പിന്തുണയുമായി മുതിർന്ന സി പി എം നേതാക്കളായ കെ കെ ശൈലജയും ഇ പി ജയരാജനും രംഗത്തെത്തി.

Also Read