പെരുന്ന: മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. എൻഎസ്എസുമായുള്ള അകൽച്ച കുറക്കാനും വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭ തിരഞ്ഞെടുപ്പിനും മുന്നോടിയായി നടത്തിയ സന്ദർശനം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ കൂടിക്കാഴ്ച സൗഹൃദപരമാണെന്ന് നേതാക്കൾ വ്യക്തമാക്കി.
അതേസമയം, ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ തിരുവഞ്ചൂർ തയ്യാറായില്ല. എൻഎസ്എസുമായി അകൽച്ചയില്ലെന്നും എൻഎസ്എസിന്റെ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് പറയാൻ തനിക്ക് അധികാരമില്ലെന്നും, എൻഎസ്എസിന് അവരുടേതായ നിലപാടുകൾ എടുക്കാൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും തിരുവഞ്ചൂർ മാധ്യമങ്ങളോട് പറഞ്ഞു.
വിഷയത്തിൽ തങ്ങൾ ആരെയും അനുനയിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്നും ഇതെല്ലാം മാധ്യമങ്ങളുടെ വാർത്തകളാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. എന്നാൽ ഈ വാദങ്ങളെ തള്ളിക്കളയുന്നതാണ് പെരുന്നയിലേക്കുള്ള മുതിർന്ന നേതാക്കളുടെ തുടർച്ചയായ സന്ദർശനങ്ങൾ. മുതിർന്ന നേതാക്കളായ പി.ജെ. കുര്യനും കൊടിക്കുന്നിൽ സുരേഷിനും തിരുവഞ്ചൂർ രാധാകൃഷ്ണനും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തിയ സ്ഥിതിയ്ക്ക് വരും ദിവസങ്ങളിൽ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളും പെരുന്നയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.















