
കമല്‍ ഹാസനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി. അഭിപ്രായ സ്വാതന്ത്ര്യം ആവാം പക്ഷേ അത് വികാരങ്ങളെ വ്രണപ്പെടുത്തുന്ന വിധത്തിൽ ആവരുത് എന്നും കോടതി മുന്നറിയിപ്പ് നൽകി. കന്നഡ ഭാഷ തമിഴിൽ നിന്നാണ് ജനിച്ചതെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നും പരാമർശം പിൻവലിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയ വിഷയത്തില്‍ കമല്‍ ഹാസനോട് മാപ്പ് പറയാന്‍ കോടതി ആവശ്യപ്പെട്ടു. വെറും ക്ഷമാപണം കൊണ്ട് അവസാനിപ്പേക്കേണ്ട വിഷയമാണ് കോടതി വരെ എത്തിച്ചിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. കമലിന് ഈഗോയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
“പൊതുജനവികാരത്തെ കൈയ്യടക്കാൻ ഞങ്ങൾ ആരെയും അനുവദിക്കില്ല. തെറ്റുകൾ സംഭവിക്കുമ്പോൾ “ഞാൻ സംസാരിച്ചത് ഈ സാഹചര്യത്തിലാണ്, പക്ഷേ അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു എന്ന് പറയണം” എന്നും കോടതി അറിയിപ്പ് നൽകി. കർണാകടകയിൽ നിന്നും നിങ്ങൾ കോടികൾ സമ്പാദിച്ചിട്ടുണ്ട്. എന്നാൽ നിങ്ങൾക്ക് കന്നഡക്കാരുടെ ആവശ്യമില്ലെങ്കിൽ വരുമാനവും ഒഴിവാക്കണമെന്ന് കോടതി വ്യക്തമാക്കി.
നിങ്ങൾ കമൽ ഹാസനോ,ആരോ ആയിക്കോട്ടേ, താങ്കൾ 70 കാരനായ സൂപ്പർ സ്റ്റാറാണ്, ഈ മാസം അവസാനം ഡിഎംകെയുടെ പിന്തുണയോടെ രാജ്യസഭാ എംപിയാകുമെന്ന് പ്രതീക്ഷിക്കുന്ന ആളാണെന്നും കോടതി ചൂണ്ടികാട്ടി. “ഇതൊരു ജനാധിപത്യ രാജ്യമാണ്. ഞാന്‍ നിയമത്തിലും നീതിയിലും വിശ്വസിക്കുന്നു. കര്‍ണാടക, ആന്ധ്ര, കേരളം എന്നീ സംസ്ഥാനങ്ങളോട് എനിക്കുള്ള സ്നേഹം സത്യമാണ്. ഏതെങ്കിലും പ്രത്യേക അജണ്ടയുളളവരല്ലാത്ത ആരും ആ സ്നേഹത്തെ തെറ്റിധരിക്കില്ല. ഇതിന് മുന്‍പും എന്നെ ആളുകള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പറഞ്ഞത് തെറ്റാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും മാപ്പ് പറയും. പക്ഷെ അല്ലെങ്കില്‍ പറയില്ല”, എന്ന നിലപാടാണ് കമല്‍ ഹാസന്‍ വിഷയത്തില്‍ എടുത്തത്.
ഹൈക്കോടതി വിധിക്ക് പിന്നാലെ കമൽ ഹാസൻ കർണാടക ഫിലിം ചേമ്പറിന് കത്തെഴുതി. കന്നഡ ഭാഷയുമായി ബന്ധപ്പെട്ട തന്റെ പരാമർശം വളച്ചൊടിച്ചുവെന്ന് കമൽഹാസൻ കത്തിൽ വ്യക്തമാക്കി. കർണാടക ഭാഷയോടുള്ള തന്റെ സ്നേഹം ആത്മാർത്ഥമാണെന്നും കത്തിൽ പരാമർശിക്കുന്നുണ്ട്. അതേസമയം തഗ് ലൈഫ് മറ്റന്നാൾ കർണാടകയിൽ റിലീസ് ചെയ്യില്ല.