ടി എൻ പ്രതാപന് ഹൈക്കമാൻഡിന്‍റെ അംഗീകാരം, എഐസിസി സെക്രട്ടറിയായി തെരഞ്ഞെടുത്തു; പുതുച്ചേരിയുടെയും ലക്ഷദ്വീപിന്റെയും ചുമതല നൽകി

കോൺഗ്രസ് പാർട്ടിയുടെ ദേശീയ നേതൃത്വത്തിൽ പ്രധാന പദവി ലഭിച്ച് മുൻ എംപി ടി എൻ പ്രതാപൻ. എഐസിസി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് പുതുച്ചേരിയുടെയും ലക്ഷദ്വീപിന്റെയും ചുമതല നൽകി. എഐസിസി തന്നെയാണ് ഈ നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കൂടിയായ പ്രതാപൻ ഇതോടെ ദേശീയ തലത്തിൽ കൂടുതൽ സ്വാധീനം നേടുന്നു.

കെ എസ് യു വഴി പൊതുരംഗത്ത് എത്തിയ പ്രതാപൻ യൂണിറ്റ് പ്രസിഡന്റ് മുതൽ സംസ്ഥാന വൈസ് പ്രസിഡന്റ് വരെയുള്ള പദവികൾ വഹിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ ബൂത്ത്, വാർഡ്, മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റികളിൽ പ്രസിഡന്റായിരുന്നു. കെപിസിസി മെമ്പർ, സെക്രട്ടറി, വർക്കിങ് പ്രസിഡന്റ് തുടങ്ങിയ ചുമതലകളും നിർവഹിച്ചു. മത്സ്യതൊഴിലാളി കോൺഗ്രസിന്റെ ആദ്യ ദേശീയ അധ്യക്ഷൻ കൂടിയായിരുന്നു അദ്ദേഹം. നിയമസഭയിലേക്ക് 2001 മുതൽ 2011 വരെ നാട്ടികയിൽ നിന്നും 2011 മുതൽ 2016 വരെ കൊടുങ്ങല്ലൂരിൽ നിന്നും എത്തി. 2019ൽ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചു.

തൃശൂർ ജില്ലയിലെ നാട്ടിക തളിക്കുളം സ്വദേശിയായ പ്രതാപൻ സ്കൂൾ പാർലമെന്റ് അംഗം മുതൽ എംഎൽഎ, എംപി വരെയുള്ള സ്ഥാനങ്ങൾ കയ്യടക്കി. മത്സരിച്ച ഒരു തെരഞ്ഞെടുപ്പിലും പരാജയം അറിഞ്ഞിട്ടില്ലെന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ശ്രദ്ധേയ നേട്ടമാണ്. ആറ് പുസ്തകങ്ങളുടെ രചയിതാവ് കൂടിയായ പ്രതാപൻ ഇപ്പോൾ എഐസിസി അംഗമാണ്. ഈ നിയമനം കേരള കോൺഗ്രസിന് ദേശീയ തലത്തിൽ ശക്തി പകരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

More Stories from this section

family-dental
witywide