
വിശാഖപട്ടണം : രാജ്യം ഇന്ന് പതിനൊന്നാമത് അന്താരാഷ്ട്ര യോഗാദിനം ആചരിക്കുന്നു. ‘യോഗ ഭൂമിക്കും ആരോഗ്യത്തിനും’ എന്ന പ്രമേയവുമായാണ് ഇക്കുറി ലോകമെമ്പാടും അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ ദിനാചരണത്തിന് നേതൃത്വം നല്‍കുന്നത്. വിശാഖപട്ടണത്തെ രാമകൃഷ്ണ ബീച്ച് മുതല്‍ ഭോഗപുരം വരെയുള്ള 26 കിലോമീറ്റര്‍ ദൂരത്തിലാണ് ഈ മെഗാ യോഗാ പരിപാടി നടക്കുന്നത്. മൂന്നുലക്ഷത്തിലധികം പേര്‍ ഇതില്‍ പങ്കെടുക്കുന്നു.
സംഘർഷം വർധിക്കുന്ന ലോകത്ത് യോഗയ്ക്ക് സമാധാനം കൊണ്ടുവരാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. യോഗ ലോകത്തെ ഒന്നിപ്പിക്കുന്നുവെന്നും തുടര്‍ച്ചയായി പതിനൊന്നാം തവണയാണ് യോഗയിലൂടെ ലോകം ഒന്നിക്കുന്നതെന്നും മോദി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ന് കോടികണക്കിന് പേരുടെ ജീവിതത്തിന്റെ ഭാഗമാണ് യോഗ. ഞാന്‍ എന്നതില്‍ നിന്ന് നമ്മള്‍ എന്ന ഭാവവും ഭാരത സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
മികച്ച രീതിയില്‍ വിശാഖപട്ടണത്ത് യോഗസംഗമം സംഘടിപ്പിച്ച ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും മന്ത്രി നര ലോകേഷിനെയും മോദി അഭിനന്ദിച്ചു.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുള്‍പ്പെടെ നേടാനായി ആന്ധ്രാപ്രദേശ് സംസ്ഥാനത്തുടനീളം 2 കോടിയിലധികം ആളുകള്‍ യോഗ പരിപാടികളില്‍ പങ്കെടുക്കുമെന്ന് വെള്ളിയാഴ്ച ആന്ധ്ര സര്‍ക്കാര്‍ അവകാശപ്പെട്ടു. അഹമ്മദാബാദിനടുത്തുള്ള പ്രശസ്തമായ അദലജ് വാവ് സ്റ്റെപ്പ് വെല്ലില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യോഗ പരിപാടിയില്‍ പങ്കെടുക്കുന്നു. അന്താരാഷ്ട്ര യോഗ ദിനാചരണത്തിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ജമ്മു കശ്മീരിലെ ഉദംപൂരിലാണ്.
ഇന്ത്യയില്‍ രൂപംകൊണ്ട ഒരു പുരാതന ശാരീരിക, മാനസിക, ആത്മീയ പരിശീലനമായ യോഗ, സംസ്‌കൃതത്തില്‍ നിന്നാണ് ഉരുത്തിരിഞ്ഞത്, ചേരുക അല്ലെങ്കില്‍ ഒന്നിക്കുക എന്നതാണ് യോഗയുടെ അര്‍ത്ഥം. ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ നിര്‍ദ്ദേശാനുസരണമാണ് 2015 മുതല്‍ ലോകമെമ്പാടും അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്.