
ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎല്‍ കിരീടാഘോഷത്തില്‍ എം ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികൾ രാജിവച്ചു. കര്‍ണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി എ ശങ്കറും ട്രഷറര്‍ ഇ.എസ് ജയറാമുമാണ് രാജിവെച്ചത്.
ഐപിഎല്ലിന്റെ 18 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ആര്‍സിബി ട്രോഫി നേടിയത്. പക്ഷേ ആഘോഷ പരേഡിലെ തിക്കിലും തിരക്കിലും പെട്ട് ജൂണ്‍ നാലിന് 11 പേര്‍ കൊല്ലപ്പെടുകയും 50 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആഘോഷത്തില്‍ പങ്കെടുത്ത കോഹ്ലി അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ക്കെതിരെയും ക്രിക്കറ്റ് അസോസിയേഷനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും പരിപാടിയുടെ സംഘാടകര്‍ക്കെതിരെയും നിരവധി പേര്‍ വ്യാപക വിമര്‍ശനമുയര്‍ത്തിയിരുന്നു. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.