
ജയ്പൂർ: രാജസ്ഥാനിലെ ജലാവർ ജില്ലയിൽ സർക്കാർ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ഉണ്ടായ അപകടത്തിൽ 17 കുട്ടികൾക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ക്ലാസ് നടക്കുന്നതിനിടയിലായിരുന്നു സ്കൂളിന്റെ മേൽക്കൂര തകർന്ന് വീണത്. ഇതാണ് അപകടത്തിന്‍റെ തോത് വർധിപ്പിച്ചത്.
അപകടം ഹൃദയഭേദകമാണെന്നും പരിക്കേറ്റ വിദ്യാര്‍ത്ഥികൾക്ക് മതിയായ ചികിത്സ നല്‍കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ എക്സില്‍ കുറിച്ചു. അപകടം പറ്റിയ വിദ്യാർഥികളെ അധ്യാപകരുടേയും പ്രദേശവാസികളുടെയും സഹായത്തോടെയാണ് പുറത്തെത്തിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥികൾക്ക് എത്രയും വേഗം സുഖം പ്രാപിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു എന്ന് രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് എക്സില്‍ കുറിച്ചു.