വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ തര്‍ജമ പാളി, ഉടനടി ഇടപെട്ട് മോദി, നിങ്ങൾ ഈ പരിഭാഷ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ചോദ്യം; പിന്നാലെ വിശദീകരണം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗിന്‍റെ ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം മലയാളത്തിലേക്ക് തര്‍ജ ചെയ്തതില്‍ പിഴവ്. ഇന്ത്യ മുന്നണിയെ സംബന്ധിച്ചുള്ള മോദിയുടെ രാഷ്ട്രീയ പരാമര്‍ശമാണ് പരിഭാഷകൻ, മനസ്സിലാവാതെ തര്‍ജമ ചെയ്തത്. ഉടനടി ഇടപെട്ട് പ്രധാനമന്ത്രി, പരിഭാഷകനോട് നിങ്ങള്‍ ഈ പരിഭാഷ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നും ചോദിച്ചു.

സംഭവം ഇങ്ങനെ

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യ മുന്നണിയുടെ പ്രധാനപ്പെട്ട തൂണാണല്ലോ. ശശി തരൂരും വേദിയില്‍ ഇരിക്കുന്നുണ്ട്. ഇന്നത്തെ ചടങ്ങ് പല ആളുകളുടെയും ഉറക്കം കെടുത്തുമെന്നുമായിരുന്നു മോദി പറഞ്ഞത്. അതേസമയം പരിഭാഷകനായ പള്ളിപ്പുറം ജയകുമാര്‍ ‘നമ്മുടെ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ശ്രദ്ധ ചെലുത്തണമെന്നാണ് ഇത് പരിഭാഷപ്പെടുത്തിയത്. ഇന്‍ഡ്യ അലയന്‍സ് എന്നത് എയര്‍ലൈന്‍സ് എന്നാണ് അദ്ദേഹം തർജമ ചെയ്തത്. തുടര്‍ന്ന് ജയകുമാറിന് കാര്യം മനസ്സിലായില്ലെന്ന് പിന്നാലെ ചിരിച്ചുകൊണ്ട് മോദി പറഞ്ഞു.

അതേസമയം വിഷയത്തില്‍ വിശദീകരണവുമായി പരിഭാഷകന്‍ രംഗത്തെത്തി.നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും പ്രസംഗം തനിക്ക് തന്നിരുന്നു. എന്നാല്‍ അതിന് ശേഷവും പല ഭാഗത്തും പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായി. കൂട്ടിച്ചേര്‍ക്കുമെന്ന കാര്യം എന്നോട് പറയുന്നത് വേദിയില്‍വെച്ചിട്ടാണ്. വളരെ ശ്രദ്ധയോടെയാണ് നിന്നിരുന്നതെങ്കിലും ഓഡിയോ ഔട്ട് പുട്ടില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ശരിയായി കേള്‍ക്കാന്‍ കഴിഞ്ഞില്ല. തന്റെ ഭാഗത്തു നിന്നും പിഴവ് സംഭവിച്ചു. പ്രധാനമന്ത്രിക്ക് തെറ്റ് മനസ്സിലായി എന്ന് ബോധ്യപ്പെട്ടപ്പോള്‍ തിരുത്താന്‍ ആലോചിച്ചത് ആണ്. അപ്പോഴേക്കും പ്രസംഗം അടുത്ത ഭാഗത്തേക്ക് കടന്നു. നൂറിലധികം മാന്‍ കി ബാത്ത് എപ്പിസോഡുകള്‍ക്ക് പരിഭാഷ, ചെയ്തിട്ടുണ്ട്. വന്ദഭാരത് പ്രസംഗവും താന്‍ തന്നെയാണ് പരിഭാഷപ്പെടുത്തിയത്.കൊച്ചുനാള്‍ മുതല്‍ ഞാന്‍ ബി.ജെ.പി അനുഭാവിയാണ്. മോദിയുടെ ആരാധകനാണ്. സാമ്പത്തിക ലാഭം പ്രതീക്ഷിച്ചിട്ടല്ല പരിഭാഷക്ക് തയാറായതെന്നും ജയകുമാര്‍ വിവരിച്ചു.

Also Read

More Stories from this section

family-dental
witywide