വാഷിങ്ടൺ: ഇസ്രയേൽ – പലസ്തീൻ വെടിനിർത്തൽ വ്യവസ്ഥകൾ ഹമാസ് ലംഘിക്കുന്നതിൽ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. സാമൂഹിക മാധ്യമമായ ദി ട്രൂത്തിലാണ് ട്രംപിന്റെ ഭീഷണി സ്വരം ഉയർത്തിയിരിക്കുന്നത്. ഉടമ്പടി ലംഘിക്കപ്പെട്ടാൽ ഹമാസിന്റെ അന്ത്യം വളരെവേഗം സംഭവിക്കും.
താൻ ആവശ്യപ്പെട്ടാൽ മധ്യേഷ്യയിലെ യു.എസിന്റെ സഖ്യകക്ഷികൾ ഗാസയിലേക്ക് സൈന്യവുമായി കടന്നുകയറുമെന്നും എന്നാൽ ഈ രാജ്യങ്ങളോട് ഇപ്പോൾ വേണ്ട എന്നാണ് താൻ പറഞ്ഞിരിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. കരാർ ലംഘിച്ചാൽ ഹമാസിനെ ‘വേരോടെ പിഴുതെറിയുമെന്ന്’ നേരത്തെ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് വീണ്ടും മുന്നറിയിപ്പുമായി ട്രംപ് രംഗത്ത് വന്നത്.
കരാർ ലംഘിച്ചാൽ തന്റെ അഭ്യർത്ഥന പ്രകാരം ശക്തമായ സൈന്യവുമായി ഗാസയിൽ ഹമാസിനെ ഒതുക്കാൻ തയ്യാറാണെന്ന് മിഡിൽ ഈസ്റ്റിലെയും സമീപ പ്രദേശങ്ങളിലെയും അമേരിക്കയുടെ സഖ്യകക്ഷികളിൽ പലരും തന്നോട് പറഞ്ഞു. മിഡിൽ ഈസ്റ്റിനോടുള്ള ഈ സ്നേഹവും ആവേശവും ആയിരം വർഷത്തിനിടയിൽ കണ്ടിട്ടില്ല! ഇത് കാണാൻ മനോഹരമായ ഒരു കാര്യമാന്നെന്നും ട്രംപ് കുറിച്ചു.
അതേസമയം, ഗാസയിൽ രണ്ട് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ഹമാസ് വെടിനിർത്തൽ ലംഘിച്ചുവെന്ന് ആരോപിച്ച് ഗാസയിൽ നിരവധിയിടങ്ങളിൽ ഇസ്രായേൽ സൈന്യം ബോംബുകൾ വർഷിച്ചു. എന്നാൽ സൈനികരുടെ മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഹമാസിന്റെ വാദം.
Trump against Hamas; Hamas’ end will come very soon if the agreement is violated














