മാര്‍പ്പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ ട്രംപും ഭാര്യ മെലാനിയയും പങ്കെടുക്കും, ”അവിടെ ഉണ്ടായിരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു”വെന്ന് ട്രംപ്

വാഷിംഗ്ടണ്‍: തിങ്കളാഴ്ച 88ാം വയസ്സില്‍ അന്തരിച്ച ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ താനും ഭാര്യ പ്രഥമ വനിത മെലാനിയ ട്രംപും പങ്കെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു.

‘റോമില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ മെലാനിയയും ഞാനും പോകും. അവിടെ ഉണ്ടായിരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു!’ -എന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ എഴുതി.

മാര്‍പാപ്പയുടെ മരണത്തിനു പിന്നാലെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമോ എന്ന് ചോദ്യത്തിന് ട്രംപ് കൃത്യമായി ഉത്തരം പറഞ്ഞില്ലെങ്കിലും പിന്നീട് തങ്ങള്‍ ഇരുവരും പോകുമെന്ന് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കുകയായിരുന്നു.

അതേസമയം, മാര്‍പാപ്പയുടെ സംസ്‌കാരം സംബന്ധിച്ച് കൃത്യമായ തീയതിയോ മറ്റ് വിവരങ്ങളോ ഇനിയും പുറത്തുവന്നിട്ടില്ല. ആചാരമനുസരിച്ച് അദ്ദേഹത്തിന്റെ മരണശേഷം നാല് മുതല്‍ ആറ് ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തേണ്ടതാണ്. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയാണ് പോപ്പ് ഫ്രാന്‍സിസ്. 2013 മാര്‍ച്ചിലാണ് അദ്ദേഹം ഈ സ്ഥാനത്തേക്ക് എത്തിയത്.

പോപ്പിന്റെ മരണം പ്രഖ്യാപിച്ചതിന് ശേഷം, ‘ഫ്രാന്‍സിസ് മാര്‍പ്പാപ്പ സമാധാനത്തോടെ വിശ്രമിക്കട്ടെ! ദൈവം അദ്ദേഹത്തെയും അദ്ദേഹത്തെ സ്‌നേഹിച്ച എല്ലാവരെയും അനുഗ്രഹിക്കട്ടെ!’ എന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘ലോകത്തെ സ്‌നേഹിച്ച വളരെ നല്ല മനുഷ്യനായിരുന്നു അദ്ദേഹം, പ്രത്യേകിച്ച് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ആളുകളെ അദ്ദേഹം സ്‌നേഹിച്ചിരുന്നു, എന്നും മാര്‍പാപ്പയെക്കുറിച്ച് ട്രംപ് വൈറ്റ് ഹൗസില്‍വെച്ച് വെച്ച് അഭിപ്രായപ്പെട്ടു.

മാര്‍പാപ്പയോടുള്ള ആദരസൂചകമായി, രാജ്യത്തുടനീളം യുഎസിന്റെ പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വിദേശത്തുള്ള എല്ലാ യുഎസ് എംബസികളിലും മറ്റ് കേന്ദ്രങ്ങളിലും പതാക പകുതി താഴ്ത്തിക്കെട്ടും.

More Stories from this section

family-dental
witywide