
വാഷിങ്ടന്‍: അധിക തീരുവയാല്‍ ഇന്ത്യയെ പ്രഹരിക്കുന്നതിനിടെ ഇന്ത്യയ്ക്ക് കുറ്റപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും. ഇന്ത്യ-യുഎസ് വ്യാപാര ബന്ധം ‘ഏകപക്ഷീയമായ ദുരന്തം’ ആണെന്ന് ട്രംപ് അവകാശപ്പെട്ടു. യുഎസ് ഉല്‍പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ ഒഴിവാക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും എന്നാല്‍ അതിനു വളരെ വൈകിപ്പോയെന്നും ട്രംപ് വ്യക്തമാക്കി.
”ഇന്ത്യയുമായി യുഎസ് വളരെ കുറച്ചു വ്യാപാരമേ നടത്തുന്നുള്ളൂ. പക്ഷേ, അവര്‍ യുഎസുമായി വലിയ തോതില്‍ വ്യാപാരം നടത്തുന്നുണ്ട്. വളരെ ഉയര്‍ന്ന തീരുവയാണ് ഇന്ത്യ ഈടാക്കിയിരുന്നത്. അതുകൊണ്ടാണ് യുഎസ് ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ കഴിയാതെ പോയത്. ഇത് പൂര്‍ണമായും ഏകപക്ഷീയമായ ദുരന്തമായിരുന്നു.” ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചത ഇങ്ങനെ
അതേസമയം, ഷാങ്ഹായ് സഹകരണ കൂട്ടായ്മയ്ക്കിടെ (എസ്സിഒ) പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ്ങുമായും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായും ചര്‍ച്ച നടത്തിയത് ലോകരാജ്യങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന വന്നത്.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നുവെന്ന് കാട്ടി ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് യുഎസ് പ്രസിഡന്റ് 50% തീരുവ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഓഗസ്റ്റ് 27 മുതല്‍ പ്രാബല്യത്തില്‍ വന്ന തീരുവ ഇരട്ടിയാക്കലിനെ ന്യായീകരിച്ചുകൊണ്ട് ട്രംപും അദ്ദേഹത്തിന്റെ നിരവധി പ്രധാന ഉദ്യോഗസ്ഥരും ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിക്കുകയാണ്. ഇന്ത്യയ്ക്ക് എണ്ണ വിറ്റ് കിട്ടുന്ന പണം റഷ്യ യുക്രെയ്ന്‍ യുദ്ധത്തിന് ഉപയോഗിക്കുന്നുവെന്നാണ് ട്രംപിന്റെ വാദം. എന്നാല്‍, താരതമ്യേന വിലക്കുറവില്‍ ലഭിക്കുന്നതുകൊണ്ടും ആഗോള സാഹചര്യവും അനുസരിച്ചാണ് റഷ്യന്‍ എണ്ണ വാങ്ങുന്നതെന്നാണ് ഇന്ത്യ മറുപടി നല്‍കിയത്.















