ഞായറാഴ്ച 6 മണി വരെ സമയം, ഉടമ്പടിയില്ലെങ്കിൽ ‘ഇതുവരെ കാണാത്ത രീതിയിലുള്ള ആക്രമണം’; ഹമാസിന് അന്ത്യശാസനവുമായി ട്രംപ്

വാഷിങ്ടൺ: ഹമാസിന് അന്ത്യശാസനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗാസയിലെ സംഘർഷം അവസാനിപ്പിക്കാൻ മുന്നോട്ടുവെച്ച 20 നിർദേശങ്ങൾ അടങ്ങിയ പദ്ധതിയിൽ ഞായറാഴ്ച വൈകിട്ട് ആറ് മണിക്കുള്ളിൽ ഹമാസ് മറുപടി നൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഈ സമയപരിധിക്കുള്ളിൽ ഉടമ്പടിയിലെത്തിയില്ലെങ്കിൽ ഹമാസിനെതിരെ “ഇതുവരെ കാണാത്ത രീതിയിലുള്ള ആക്രമണം” ഉണ്ടാകുമെന്ന് അദ്ദേഹം ട്രൂത്ത് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിൽ ഏതെങ്കിലും രീതിയിൽ സമാധാനം ഉറപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ട്രംപിന്റെ പോസ്റ്റിൽ ഹമാസിനെതിരെ ശക്തമായ ഭീഷണികൾ ഉയർന്നു. ഹമാസ് അംഗങ്ങൾ സൈനിക വലയത്തിലാണെന്നും അവർ “വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയും” ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ നിരപരാധികളായ പലസ്തീനികൾ ഈ പ്രദേശം വിട്ടുപോകണമെന്നും, അല്ലാത്തപക്ഷം ഭാവിയിൽ മരണത്തിന് വിധേയരാകേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ അംഗം മുഹമ്മദ് നസ്സൽ അൽ ജസീറയോട് അമേരിക്കൻ നിർദേശത്തിന് ഉടൻ പ്രതികരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, ട്രംപ് അന്തിമ തീയതി പ്രഖ്യാപിച്ചതോടെ സമ്മർദ്ദം വർധിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് 20 നിർദേശങ്ങൾ അടങ്ങിയ ഗാസ പദ്ധതി തയ്യാറാക്കിയത്. ഈ നിർദേശങ്ങൾ നെതന്യാഹു അംഗീകരിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ഈ നിർദേശങ്ങൾ ഹമാസ് സ്വീകരിക്കുമോ എന്നതാണ് ഇനി നോക്കിക്കാണേണ്ടത്. ട്രംപിന്റെ ഈ കർശന നിലപാട് പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല.

More Stories from this section

family-dental
witywide