
വാഷിംഗ്ടൺ: അമരിക്കൻ പ്രസിഡന്‍റ് പദത്തിൽ മടങ്ങിയെത്തിയ ഡോണൾഡ് ട്രപ് വൈറ്റ് ഹൗസിൽ ഇഫ്താര്‍ വിരുന്നൊരുക്കി. രണ്ടാം തവണ അധികാരത്തിലേറാൻ സഹായിച്ചതിൽ മുസ്ലിം വിഭാഗത്തിന് വലിയ പങ്കുണ്ടെന്നും അതിന് എല്ലാവിധ നന്ദിയും അറിയിക്കുന്നുവെന്നും വ്യക്തമാക്കിക്കൊണ്ടാണ് ട്രംപ്, വൈറ്റഹൗസിൽ ഇഫ്താർ വിരുന്നൊരുക്കിയത്. ഒന്നാം ഘട്ട വെടിനിര്‍ത്തൽ കരാര്‍ അവസാനിച്ചതിന് പിന്നാലെ ഗാസയിൽ ഇസ്രായേല്‍ ആക്രമണം രൂക്ഷമാക്കിയതിന് പിന്നാലെയാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചതെന്നത് ശ്രദ്ധേയമാണ്.
വൈറ്റ് ഹൗസില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലേക്ക് അമേരിക്കയിലെ സൗദി അറേബ്യന്‍ അംബാസഡര്‍ റീമ ബന്ദര്‍ അല്‍ സൗദ് രാജകുമാരിയടക്കമുള്ളവർ പങ്കെടുത്തു. പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനായി തന്റെ ഭരണകൂടം നിരന്തരമായ നയതന്ത്രത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ആഗോള സമാധാന ശ്രമങ്ങള്‍ക്കായി നിരന്തര ശ്രമങ്ങള്‍ തുടരുകയാണെന്നും ട്രംപ് വിവരിച്ചു. പശ്ചിമേഷ്യയിൽ സമാധാനം പുലരാൻ പരിശ്രമിക്കുമെന്നും അമേരിക്കൻ പ്രസിഡന്‍റ് വ്യക്തമാക്കി. ഇസ്ലാമിലെ പുണ്യമാസമായ റമസാന്‍ അവസാനത്തോട് അടുക്കുമ്പോള്‍ സൗദിയുടെ അമേരിക്കയിലെ അംബാസിഡര്‍ ഇഫ്താറില്‍ പങ്കെടുത്തതില്‍ അതിയായ സന്തോഷമുണ്ടെന്നും ട്രംപ് പറഞ്ഞു.
യു എ ഇ, ഈജിപ്ത്, ജോര്‍ദാന്‍ എന്നിവയുള്‍പ്പെടെ അറബ് രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരും ഇഫ്താറില്‍ പങ്കെടുത്തു. ഇഫ്താറില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും മുസ്‌ലിം സമൂഹത്തോടുള്ള പ്രസിഡന്റ് ട്രംപിന്റെ ക്ഷണത്തിന് നന്ദിയെന്നും റീമ രാജകുമാരി എക്സില്‍ പോസ്റ്റ് ചെയ്തു.














