ട്രംപ് വഴിവെട്ടി…കാര്‍ണിയും ലിബറല്‍ പാര്‍ട്ടിയും നടന്ന് കയറിയത് വന്‍ വിജയത്തിലേക്ക്

ന്യൂഡല്‍ഹി : കനേഡിയന്‍ തിരഞ്ഞെടുപ്പില്‍ മാര്‍ക്ക് കാര്‍ണിയും ലിബറല്‍ പാര്‍ട്ടിയും ശ്രദ്ധേയമായ വിജയത്തിലേക്ക് നടന്നു കയറുമ്പോള്‍ അതിനുള്ള വഴിവെട്ടിത്തെളിച്ചത് യുഎസ് പ്രസിഡന്റ് ട്രംപ് ആണെന്ന് പരക്കെ സംസാരം. ട്രംപിന്റെ വലിയ പിന്തുണയോടെയാണ് കാനഡ കാര്‍ണിക്കൊപ്പം നിന്നത് എന്നുപോലും പറയേണ്ടി വരും.

കാനഡ യുഎസിലെ 51-ാമത്തെ സംസ്ഥാനമാകണമെന്ന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ട്രംപിന്റെ അഭിപ്രായങ്ങള്‍ കനേഡിയന്‍ വോട്ടര്‍മാരെ ചില്ലറയ്ക്കല്ല പ്രകോപിപ്പിച്ചത്. അവര്‍ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോഴും ഇതേ കാര്യം ട്രംപ് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പ്രചാരണത്തില്‍ പിന്നിലായിരുന്ന മാര്‍ക്ക് കാര്‍ണി ട്രംപിന്റെ വ്യാപാര നയത്തിലെ രൂക്ഷ പരാമര്‍ശങ്ങള്‍ പ്രചാരണത്തിന് ഉപയോഗിച്ചതോടെയാണ് പിന്തുണ ഉയര്‍ന്നത്.

കനേഡിയന്‍ സമ്പദ്വ്യവസ്ഥയുടെ അവസ്ഥയിലും അന്നത്തെ നേതാവ് ജസ്റ്റിന്‍ ട്രൂഡോയുടെ കീഴിലുള്ള 10 വര്‍ഷത്തെ ലിബറല്‍ ഗവണ്‍മെന്റിലും പൊതുവെ അതൃപ്തി ഉണ്ടായിരുന്നിട്ടും ട്രംപിന് കടന്നാക്രമിച്ചതോടെയാണ് ജനവികാരം കാര്‍ണിക്കൊപ്പം നീങ്ങിയത്.

ലോകമെമ്പാടുമുള്ള നിലവിലുള്ള സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞ വര്‍ഷം അത്ര നന്നായിരുന്നില്ല. രാഷ്ട്രീയ ചക്രം തിരിയുന്നതിനിടെ തിരഞ്ഞെടുപ്പിലൂടെ കടന്നുപോയപ്പോള്‍, എല്ലാ പാര്‍ട്ടികള്‍ക്കും പൂര്‍ണമായോ ഭാഗീകമായോ നിലതെറ്റിയ സ്ഥിതിയായിരുന്നു. യുഎസ്, യുകെ, ജപ്പാന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ഇന്ത്യ എന്നിവ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണങ്ങളാണ്. ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ ഏറിയെങ്കിലും തിളക്കമുള്ള വിജയമായിരുന്നില്ല അത്.

എന്നാല്‍ ഈ കനേഡിയന്‍ പൊതുതെരഞ്ഞെടുപ്പ് ആ പ്രവണത തകര്‍ത്തെറിഞ്ഞിരിക്കുകയാണ്. കാരണം ലിബറല്‍ പാര്‍ട്ടി, ട്രൂഡോയെ രാജിവയ്ക്കാന്‍ നിര്‍ബന്ധിക്കുകയും രാഷ്ട്രീയത്തിന് പുറത്തുനിന്നും മുന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി കാര്‍ണിയെ അവരുടെ നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു. അതേ കാര്‍ണി ഇതാ ശക്തമായി മത്സരിച്ച് വിജയത്തിലേക്കെത്തുന്നു.

ട്രംപ് കാനഡയുടെ സമ്പദ്വ്യവസ്ഥയ്ക്ക് മാത്രമല്ല, രാജ്യത്തിന്റെ പരമാധികാരത്തിനും ഉയര്‍ത്തുന്ന യഥാര്‍ത്ഥ ഭീഷണിയ്‌ക്കെതിരെ നടത്തിയ ശക്തമായ മത്സരമാണ് കാര്‍ണിയുടെ വിജയത്തിന് വഴിയൊരുക്കുന്നത്.

ട്രംപിന്റെ അമേരിക്കയേക്കാള്‍, വിശ്വസനീയമായ ഒരു പങ്കാളിയായി യൂറോപ്പിനെയാണ് കാനഡ കൂടുതല്‍ നോക്കിക്കാണുന്നതെന്നതിന് ഇതിനകം വ്യക്തമായ സൂചനകളുണ്ട്. ഈ നീക്കം തീര്‍ച്ചയായും ട്രംപിനെ അലോസരപ്പെടുത്തുമെന്നുറപ്പാണ്.

കനേഡിയന്‍ വാഹന കയറ്റുമതിയില്‍ മെയ് 3 ന് പ്രാബല്യത്തില്‍ വരാന്‍ പോകുന്ന യുഎസ് തീരുവ തടയുന്നതിനുള്ള ശ്രമത്തില്‍ ട്രംപുമായി പുതിയ വ്യാപാര ചര്‍ച്ചകള്‍ വേഗത്തില്‍ ആരംഭിക്കുമെന്നാണ് കാര്‍ണി മുമ്പ് പറഞ്ഞിരുന്നത്. സാമ്പത്തിക വിദഗ്ധനും പരിചയസമ്പന്നനായ ബാങ്കറുമായ കാര്‍ണി, കാനഡ മാന്ദ്യത്തിലേക്ക് വീഴുന്നത് തടയാന്‍ തന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്ന് വോട്ടര്‍മാര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. ഇതും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നുണ്ട്.

More Stories from this section

family-dental
witywide