ആർക്കും സംശയം വേണ്ട, മുസ്ലീം നേതാക്കൾക്ക് ട്രംപിന്‍റെ ഉറപ്പ്; ‘വെസ്റ്റ് ബാങ്ക് കൈവശപ്പെടുത്താൻ ഇസ്രയേലിനെ അനുവദിക്കില്ല’

വാഷിങ്ടൺ: പലസ്തീനിലെ പ്രധാന ഭൂപ്രദേശമായ വെസ്റ്റ് ബാങ്ക് കൈവശപ്പെടുത്താൻ ഇസ്രയേലിനെ അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുസ്ലിം നേതാക്കൾക്ക് ഉറപ്പ് നൽകി. പടിഞ്ഞാറൻ, ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ മുസ്ലിം നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയതായി പൊളിറ്റിക്കോ വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തു. എന്നാൽ, ഗാസയെക്കുറിച്ച് സമാനമായ ഉറപ്പ് നൽകിയതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നില്ല. ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്നും അവിടെയുള്ള പലസ്തീനികളെ പുറത്താക്കി ആ പ്രദേശത്തെ റിസോർട്ട് ടൗണാക്കി മാറ്റുമെന്നും ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെസ്റ്റ് ബാങ്കിലും ഗാസയിലും ജൂതകുടിയേറ്റം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിനിടെയാണ് ട്രംപിന്റെ ഈ പ്രസ്താവന. മുസ്ലിം നേതാക്കളുമായുള്ള യോഗത്തിൽ, ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും യുദ്ധാനന്തര ഭരണ സംവിധാനം സ്ഥാപിക്കുന്നതിനുമുള്ള 21 ഇന നിർദ്ദേശങ്ങൾ ട്രംപ് അവതരിപ്പിച്ചു. ഇസ്രയേലിന്റെയും മേഖലയിലെ അയൽരാജ്യങ്ങളുടെയും ആശങ്കകളെ അഭിസംബോധന ചെയ്യുന്നതാണ് ഈ പദ്ധതിയെന്ന് മിഡിൽ ഈസ്റ്റിലെ യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് വ്യക്തമാക്കി.

ട്രംപിന്റെ 21 ഇന പദ്ധതി ഗാസയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് നിർദ്ദേശിക്കുന്നു. എന്നാൽ, വെസ്റ്റ് ബാങ്കിന്റെ സംരക്ഷണത്തിന് ഊന്നൽ നൽകുമ്പോൾ, ഗാസയിലെ പലസ്തീനികളുടെ ഭാവിയെക്കുറിച്ച് വ്യക്തമായ ഉറപ്പുകൾ ഒഴിവാക്കുന്നത് വിവാദമായേക്കാം. നെതന്യാഹുവിന്റെ കുടിയേറ്റ നയങ്ങൾ മേഖലയിൽ പിരിമുറുക്കം വർധിപ്പിക്കുമെന്ന ആശങ്കകൾക്കിടയിൽ, ട്രംപിന്റെ നിലപാട് അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നു.

More Stories from this section

family-dental
witywide