
വാഷിംഗ്ടണ്‍ ഡിസി: ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തുന്ന ഇസ്രയേലിനെ പരസ്യമായി പിന്തുണയ്ക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരു പ്രാദേശിക യുദ്ധം പൊട്ടിപ്പുറപ്പെടുന്നതില്‍ തനിക്ക് ആശങ്കയില്ലെന്ന് വ്യക്തമാക്കി.
മാത്രമല്ല, ഇറാന് നയതന്ത്രത്തിനും ചര്‍ച്ചയ്ക്കും മതിയായ സമയം നല്‍കിക്കൊണ്ട് ഇസ്രായേലി ആക്രമണം വൈകിപ്പിക്കാന്‍ താന്‍ ആദ്യം ശ്രമിച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു. ടെഹ്റാന് 60 ദിവസത്തെ അന്ത്യശാസനം നല്‍കിയിരുന്നുവെന്നും 61-ാം ദിവസമായിരുന്നു ഇസ്രയേല്‍ ആക്രമണമുണ്ടായതെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്രമണങ്ങള്‍ക്കിടയിലും ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ തുടരുമെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. ഞായറാഴ്ച ഒമാനില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകള്‍ക്കായി വാഷിംഗ്ടണ്‍ ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലിന്റെ ആക്രമണത്തിനിടയില്‍ ഇറാന്‍ പങ്കെടുക്കുമോയെന്നും ട്രംപ് സംശയിക്കുന്നുണ്ട്. ജൂണ്‍ 15 ന് യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇറാനിയന്‍ പ്രതിനിധി സംഘത്തെ കാണുമെന്നാണ് മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്നത്.
ഒരു കരാറിലെത്താന്‍ ഇറാന്‍ ഇപ്പോഴും വൈകിയിട്ടില്ലെന്നും ‘വളരെ വൈകുന്നതിന് മുമ്പ് ഒരു കരാര്‍ ഉണ്ടാക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയേയുള്ളൂവെന്നും ട്രംപ് നേരത്തെ ട്രൂത്ത് സോഷ്യലിലൂടെ മുന്നറിയിപ്പും നല്‍കിയിരുന്നു.
വെള്ളിയാഴ്ച രാവിലെ, ഇറാന്റെ ആണവ കേന്ദ്രങ്ങളും ബാലിസ്റ്റിക് മിസൈല്‍ ഫാക്ടറികളും ഇസ്രായേല്‍ ആക്രമിക്കാന്‍ പോകുന്നുവെന്ന് തനിക്ക് മുന്‍കൂട്ടി അറിയാമായിരുന്നുവെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.
‘ഞങ്ങള്‍ക്ക് എല്ലാം അറിയാമായിരുന്നു, ഇറാനെ അപമാനത്തില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ ഞാന്‍ ശ്രമിച്ചു. ഒരു കരാര്‍ ഉണ്ടാകുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നതിനാല്‍ ഞാന്‍ അവരെ രക്ഷിക്കാന്‍ വളരെ കഠിനമായി ശ്രമിച്ചു. ഇനിയും വളരെ വൈകിയിട്ടില്ല ,’ ട്രംപ് പറഞ്ഞു.
ഇസ്രായേലിന് പൂര്‍ണ്ണ പിന്തുണ നല്‍കിക്കൊണ്ടാണ് ട്രംപിന്റെ നീക്കം. അമേരിക്ക ‘ഇസ്രായേലുമായി വളരെ അടുത്താണ്. ഞങ്ങള്‍ ഇതുവരെ അവരുടെ ഒന്നാം നമ്പര്‍ സഖ്യകക്ഷിയാണ്’. എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം’ എന്ന് ട്രംപ് റോയിട്ടേഴ്സിനോട് പറഞ്ഞു.