ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചത് ഞാൻ, യുഎന്നിന് പ്രസക്തിയില്ല, തനിക്കാണ് പ്രസക്തിയെന്നും ട്രംപ്; യുഎൻ പൊതുസഭയിലും ഇന്ത്യയ്ക്കും ചൈനയ്ക്കും ‘റഷ്യൻ എണ്ണ’ വിമർശനം

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭ അമേരിക്കൻ നേതൃത്വത്തിലുള്ള സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ പരാജയപ്പെട്ടെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു.എൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ, യു.എന്നിന്റെ സഹായമില്ലാതെ താൻ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചതായി ട്രംപ് അവകാശപ്പെട്ടു. സമാധാന കരാറുകൾക്ക് അന്തിമരൂപം നൽകാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത യു.എന്നിൽ നിന്ന് ഒരു ഫോൺ കോൾ പോലും ലഭിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ഹമാസ് ബന്ദികളെ മോചിപ്പിക്കണമെന്നും, പലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകുന്നത് ഹമാസിന് പ്രതിഫലം നൽകുന്നതിന് തുല്യമാണെന്നും ട്രംപ് വ്യക്തമാക്കി.

റഷ്യ-യുക്രെയ്ൻ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയെയും ചൈനയെയും ട്രംപ് വിമർശിച്ചു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾ ഈ യുദ്ധത്തെ പിന്തുണയ്ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. യൂറോപ്യൻ രാജ്യങ്ങളും റഷ്യയിൽ നിന്ന് ഊർജം ഇറക്കുമതി ചെയ്യുന്നുണ്ടെന്നും, ഇത് ഉടൻ അവസാനിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. റഷ്യൻ എണ്ണയെ ആശ്രയിക്കുന്നത് യുദ്ധത്തിന് സാമ്പത്തിക പിന്തുണ നൽകുന്നതിന് തുല്യമാണെന്ന് അദ്ദേഹം വാദിച്ചു.

തീരുവ പ്രശ്നത്തിൽ ചർച്ചകൾ തുടരുന്നതിനിടെ, ട്രംപിന്റെ പ്രസംഗം യു.എന്നിന്റെ പ്രസക്തിയെ ചോദ്യം ചെയ്യുന്നതായിരുന്നു. യു.എൻ ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്നും, അമേരിക്കൻ നേതൃത്വത്തിൽ സമാധാന ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യയുമായുള്ള ഊർജ വ്യാപാരം നിർത്തണമെന്ന ട്രംപിന്റെ ആഹ്വാനം, അന്താരാഷ്ട്ര ബന്ധങ്ങളിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചേക്കാമെന്നാണ് വിലയിരുത്തൽ.

Also Read

More Stories from this section

family-dental
witywide