വിരട്ട് ഏറ്റു, ഒറ്റ മണിക്കൂറിൽ വീണ്ടും സമാധാനം! ഇസ്രയേൽ ഇനി ഇറാനെ ആക്രമിക്കില്ലെന്ന് വ്യക്തമാക്കി ട്രംപ്, ‘ഇറാന്‍ ആണവ സൗകര്യങ്ങള്‍ പുനഃനിര്‍മിക്കില്ല’

ഇസ്രയേലും ഇറാനും വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് അതൃപ്തി പരസ്യമാക്കിയതിനു പിന്നാലെ, പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമായെന്ന് അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേല്‍ ഇറാനെ ആക്രമിക്കാന്‍ പോകുന്നില്ലെന്നാണ് ട്രംപിന്റെ പുതിയ അപ്‍ഡേറ്റ്. ഇറാന്‍ ആണവ സൗകര്യങ്ങള്‍ പുനഃനിര്‍മിക്കില്ലെന്നും ട്രംപ് വിവരിച്ചു. ചൈനയ്ക്ക് ഇനി ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരാം. ഇതൊക്കെ സാധ്യമാക്കാനായത് വലിയൊരു ബഹുമതിയായി കാണുന്നുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഹേഗിലേക്കുള്ള യാത്രയിലാണ് ട്രംപ്.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഇസ്രയേലും ഇറാനും അത് ലംഘിച്ചെന്ന് രോഷംകൊണ്ട് ഒരു മണിക്കൂറിനുശേഷമായിരുന്നു ട്രംപിന്റെ പുതിയ കുറിപ്പെത്തിയത്. “ഇസ്രയേൽ ഇറാനെ ആക്രമിക്കാൻ പോകുന്നില്ല. എല്ലാ വിമാനങ്ങളും തിരികെപ്പോരും. ഇറാനില്‍ സൗഹൃദപരമായ ‘പ്ലെയിൻ വേവ്’ നടത്തും. ആരെയും പരിക്കേല്‍പ്പിക്കില്ല, വെടിനിർത്തൽ പ്രാബല്യത്തിലുണ്ട്. ഈ വിഷയത്തിൽ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി!” -എന്നായിരുന്നു ആദ്യ കുറിപ്പ്.

തൊട്ടുപിന്നാലെ ഇറാനെ സംബന്ധിച്ച അപ്‍ഡേറ്റും എത്തി. “ഇറാന്‍ ഒരിക്കലും അവരുടെ ആണവ സൗകര്യങ്ങള്‍ പുനഃനിര്‍മിക്കില്ല” -എന്നായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തല്‍. “നാറ്റോയിലേക്ക് പോകുകയാണ്, ഇസ്രയേലിനും ഇറാനുമൊപ്പം ഞാൻ കടന്നുപോയ മോശം അവസ്ഥയില്‍നിന്ന് വളരെ ശാന്തമായ ഒരു സമയമായിരിക്കും അവിടെ. എന്റെ നല്ലവരായ എല്ലാ യൂറോപ്യൻ സുഹൃത്തുക്കളെയും മറ്റുള്ളവരെയും കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഒരുപാട് കാര്യങ്ങൾ കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു!” -എന്നായിരുന്നു അടുത്ത കുറിപ്പ്.

More Stories from this section

family-dental
witywide