‘യുക്രെയ്‌ന്റെ ഡ്രോണ്‍ ആക്രമണത്തിന് റഷ്യ ശക്തമായി മറുപടി നല്‍കും’, പുടിന്‍ ഫോണിലൂടെ പറഞ്ഞെന്ന് ട്രംപ്

വാഷിംഗ്ടണ്‍ : ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് യുക്രെയ്ന്‍ റഷ്യയില്‍ നടത്തിയ വന്‍ ഡ്രോണ്‍ ആക്രമണത്തിന് പകരംവീട്ടുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ബുധനാഴ്ച ഒരു ഫോണ്‍ കോളില്‍ സംസാരിക്കവെയാണ് പുടിന്‍ ഇക്കാര്യം പറഞ്ഞതെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് അറിയിച്ചത്.

ഉക്രെയ്നിന്റെ വാരാന്ത്യ ഡ്രോണ്‍ ആക്രമണത്തോട് പ്രതികരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്ന് പുടിന്‍ വ്യക്തമാക്കിയതായാണ് ട്രംപ് പറഞ്ഞത്. 75 മിനിറ്റ് നീണ്ടുനിന്ന സംഭാഷണമായിരുന്നു ഇരുവരും നടത്തിയത്. ഇതിനു പിന്നാലെ യുക്രെയ്നിലെ യുദ്ധം ഉടനടി അവസാനിക്കില്ലെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്.

”റഷ്യയുടെ ഡോക്ക് ചെയ്ത വിമാനങ്ങള്‍ക്ക് നേരെ യുക്രെയ്ന്‍ നടത്തിയ ആക്രമണത്തെക്കുറിച്ചും ഇരുപക്ഷവും നടത്തുന്ന മറ്റ് നിരവധി ആക്രമണങ്ങളെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു, അതൊരു നല്ല സംഭാഷണമായിരുന്നു, പക്ഷേ ഉടനടി സമാധാനത്തിലേക്ക് നയിക്കുന്ന സംഭാഷണമല്ല.” ട്രംപ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ എഴുതി. ‘വിമാനത്താവളങ്ങള്‍ക്ക് നേരെ അടുത്തിടെ നടന്ന ആക്രമണത്തിന് മറുപടി നല്‍കേണ്ടിവരുമെന്ന് പ്രസിഡന്റ് പുടിന്‍ പറഞ്ഞിരുന്നു, വളരെ ശക്തമായി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഴ്ചകള്‍ക്കുള്ളില്‍ നേതാക്കളുടെ രണ്ടാം സംഭാഷണമായിരുന്നു ഇത്. യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളില്‍ പുരോഗതിയില്ലാത്ത തരത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍ വിലയിരുത്തപ്പെടുന്നത്.