എച്ച്-1ബി വീസകൾക്ക് വാർഷിക ഫീസ് 100,000 ഡോളർ; ‘മികച്ച തൊഴിലാളികളെ മാത്രമേ ആവശ്യമുള്ളൂ’ എന്ന് ട്രംപ്

വാഷിംഗ്ടണ്‍: H-1B തൊഴിലാളി വിസകള്‍ക്ക് കമ്പനികള്‍ പ്രതിവര്‍ഷം 100,000 ഡോളര്‍ നല്‍കാന്‍ ആവശ്യപ്പെടുമെന്ന് ട്രംപ് ഭരണകൂടം വെള്ളിയാഴ്ച പറഞ്ഞു. ഇത് ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള വിദഗ്ധ തൊഴിലാളികളെ വളരെയധികം ആശ്രയിക്കുന്ന യുഎസിലെ സാങ്കേതിക മേഖലയ്ക്ക് വലിയ തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ടെക് വ്യവസായം ഈ നീക്കത്തെ എതിര്‍ക്കില്ലെന്ന് ട്രംപ് വെള്ളിയാഴ്ച തറപ്പിച്ചു പറഞ്ഞു. ‘അവര്‍ വളരെ സന്തുഷ്ടരായിരിക്കുമെന്ന് ഞാന്‍ കരുതുന്നു, മികച്ച തൊഴിലാളികളെ മാത്രമേ ആവശ്യമുള്ളൂ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജനുവരിയില്‍ അധികാരമേറ്റതിനുശേഷം, ട്രംപ് വ്യാപകമായ കുടിയേറ്റ നിയന്ത്രണ നടപടികള്‍ ആരംഭിച്ചിരുന്നു. H-1B വിസയിലൂടെ ഇന്ത്യക്കാര്‍ അമേരിക്കക്കാരുടെ ജോലികള്‍ കവര്‍ന്നെടുക്കുന്നുവെന്ന് ട്രംപിന്റെ അനുകൂലികളടക്കം വിമര്‍ശനം ഉന്നയിക്കുമ്പോഴാണ് ഈ പുതിയ നീക്കം വരുന്നത്.

ടെക് കമ്പനികള്‍ക്ക് യോഗ്യതയുള്ള യുഎസ് പൗരന്മാരെയും സ്ഥിര താമസക്കാരെയും കൊണ്ട് നികത്താന്‍ പ്രയാസമുള്ള ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജോലികള്‍ക്കായി ഏറ്റവും മികച്ചതും മിടുക്കരുമായ വിദേശികളെ കൊണ്ടുവരുന്നതിനാണ് H-1B വിസകള്‍ ഉള്ളത്. അതായത്, വിദേശികളായ സ്‌കില്‍ഡ് പ്രൊഫഷണലുകള്‍ക്ക് യുഎസ് നല്‍കുന്ന വിസയാണ് H1B വിസ. യുഎസില്‍ എച്ച്1ബി വിസയില്‍ ജോലി ചെയ്യുന്നതിനിടെ ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ പുതിയ ജോലി കണ്ടെത്താനോ, വിസാ സ്റ്റാറ്റസ് മാറ്റാനോ, നാട്ടിലേക്ക് മടങ്ങാനോ ആയി യുഎസ് നല്‍കുന്ന സമയപരിധി ആണ് 60 ദിവസത്തെ ഗ്രേസ് പീരിഡ്. എന്നാല്‍ ഈ സമയപരിധിക്ക് മുമ്പ് പോലും നടപടി നേരിട്ടേക്കാമെന്ന് ചിലര്‍ വാദിക്കുന്നുണ്ട്.

പ്രതിവര്‍ഷം 60,000 ഡോളര്‍ വരെയുള്ള ശമ്പളത്തിന് ജോലി ചെയ്യാന്‍ തയ്യാറുള്ള വിദേശ തൊഴിലാളികള്‍ക്കുള്ള ഒരു മാര്‍ഗമായി ഈ പ്രോഗ്രാം മാറിയിരിക്കുന്നു. ഇത് സാധാരണയായി യുഎസ് ടെക്‌നോളജി തൊഴിലാളികള്‍ക്ക് നല്‍കുന്ന 100,000 ഡോളറിലധികം വരുന്ന ശമ്പളത്തേക്കാള്‍ വളരെ കുറവാണ് എന്നതും ശ്രദ്ധേയം.

H-1B വിസക്കാര്‍ക്കെതിരെ കര്‍ശന നീക്കം നടത്തുന്ന ട്രംപിന്റെ പങ്കാളിയായ പ്രഥമ വനിത മെലാനിയ ട്രംപ് 1996 ഒക്ടോബറില്‍ മോഡലായി ജോലി ചെയ്യുന്നതിനായി H1-B വര്‍ക്ക് വിസയാണ് ലഭിച്ചത്. സ്ലൊവേനിയയിലാണ് അവര്‍ ജനിച്ചത്.

ജോലികള്‍ നികത്താന്‍ പ്രയാസമുള്ള മേഖലകളില്‍, പ്രത്യേകിച്ച് ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം എന്നിവയില്‍ ബിരുദമോ അതില്‍ കൂടുതലോ ഉള്ള ആളുകള്‍ക്കായി 1990-ലാണ് H-1B പ്രോഗ്രാം തുടങ്ങിയത്. കുറഞ്ഞ വേതനം നല്‍കാനും കുറഞ്ഞ തൊഴില്‍ സംരക്ഷണം നല്‍കാനും കമ്പനികളെ അനുവദിക്കുന്നുവെന്ന് വ്യാപക വിമര്‍ശനമുയരുന്നുണ്ട്.  പ്രതിവർഷം 85,000 എച്ച്-1ബി വിസകൾ അനുവദിക്കുന്നു. ഇതിൽ 65,000 എണ്ണം സാധാരണ വിസകളും 20,000 എണ്ണം ഉന്നത ബിരുദം നേടിയവർക്ക് വേണ്ടിയുള്ള അധിക വിസകളുമാണ്.  ഈ വിസ വഴി വിദേശത്ത് ജോലി ചെയ്യാനും വ്യക്തിപരമായി വളരാനും അവസരം ലഭിക്കുന്നു. സ്ഥിര താമസത്തിനുള്ള ഗ്രീൻ കാർഡ് നേടാനും ഇത് ഒരു അടിസ്ഥാനമായി ഉപയോഗിക്കാം. ഈ വര്‍ഷം, ആമസോണിനായിരുന്നു ഏറ്റവും കൂടുതല്‍ H-1B വിസകള്‍ ലഭിച്ചത്. തൊട്ടുപിന്നാലെ ടാറ്റ കണ്‍സള്‍ട്ടന്‍സി, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഗൂഗിള്‍ എന്നിവയുമുണ്ട്. ഏറ്റവും കൂടുതല്‍ H-1B തൊഴിലാളികളുള്ളത് കാലിഫോര്‍ണിയയിലാണ്.

More Stories from this section

family-dental
witywide