ബുസാന്‍: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് കൂടിക്കാഴ്ച നടത്തുന്നു. വ്യാപാര തര്‍ക്കങ്ങള്‍ക്കും ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിനും ഇടയിൽ ബുസാനില്‍ വെച്ച് ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയുടെ ഭാഗമായാണ് കൂടിക്കാഴ്ച.
ഇരു രാജ്യങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ വ്യാപാര തര്‍ക്കങ്ങള്‍ ആകും പ്രധാന ചർച്ച വിഷയം. 2019ല്‍ ജപ്പാനില്‍ നടന്ന ജി 20 ഉച്ചകോടിയിലാണ് ഇരുവരും അവസാനമായി കണ്ടിരുന്നത്. സമീപമാസങ്ങളില്‍ വഷളായ ദുര്‍ബലമായ വ്യാപാരക്കരാര്‍ പുനസ്ഥാപിക്കുകയാണ് ഈ കൂടിക്കാഴ്ചയുടെ ലക്ഷ്യം. ചൈനയ്ക്ക് മേല്‍ താരിഫ് 150 ശതമാനം വരെ ഉയര്‍ത്തുമെന്ന് ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
അമൂല്യ ധാതുക്കളുടെ കയറ്റുമതിയിൽ ചൈനയുടെ നിയന്ത്രണങ്ങൾ വൈകിപ്പിക്കാൻ ചർച്ചകൾ നടക്കുന്നുണ്ടെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. അമേരിക്കൻ സോയാബീൻ വാങ്ങുന്നത് ചൈന പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപ്-ഷി ചർച്ചകളിൽ ടിക് ടോക്ക് വിഷയവും ചർച്ചചെയ്യുമെന്നും ഈ വിഷയത്തിലെ അന്തിമ കരാർ ഷിയുമായി നേരിട്ട് ഒപ്പുവെക്കാൻ സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.
Trump-Xi Jinping crucial meeting today after six years











