കീവ്: റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ടുവെച്ച കരാറിന് ബദൽ നിർദേശങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളുമായി യുക്രൈൻ. അമേരിക്കയുടെ മധ്യസ്ഥതയിലുള്ള സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാൻ യുക്രൈന് ഒരാഴ്ചത്തെ സമയപരിധി യുഎസ് നൽകിയിരുന്നു. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 28 നിർദേശങ്ങൾ ഉൾക്കൊള്ളുന്ന പദ്ധതിയെ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കി എതിർത്തിരുന്നു തുടർന്നാണ്, റഷ്യയുടെ ചില കടുത്ത ആവശ്യങ്ങൾ അംഗീകരിക്കുന്ന കരാറിന് ബദൽ നിർദേശങ്ങൾ മുന്നോട്ടുവെക്കാൻ യുക്രൈനും യുറോപ്യൻ സഖ്യകക്ഷികളുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അതേസമയം, ഭൂമി വിട്ടുകൊടുക്കാനും സൈന്യത്തെ വെട്ടിക്കുറയ്ക്കാനും നാറ്റോയിൽ ഒരിക്കലും ചേരില്ലെന്ന് പ്രതിജ്ഞ ചെയ്യാനും യുക്രൈനെ നിർബന്ധിക്കുന്ന നിർദ്ദേശത്തെ റഷ്യൻ നേതാവ് വ്ളാദിമിർ പുടിൻ സ്വാഗതം ചെയ്തു.യുക്രൈൻ അതിന്റെ ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ നിമിഷങ്ങളിൽ ഒന്നിനെയാണ് അഭിമുഖീകരിക്കുന്നത് എന്ന് രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് സെലെൻസ്കി പറഞ്ഞു. ട്രംപിന്റെ നിർദ്ദേശത്തിന് ബദലുകൾ മുന്നോട്ട് വെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഒന്നുകിൽ ഈ കരാറിന്റെ ചട്ടക്കൂടിനെക്കുറിച്ച് അവർക്ക് തെറ്റായ ധാരണയാണുള്ളത്. അല്ലെങ്കിൽ, ചില നിർണായക യാഥാർത്ഥ്യങ്ങളെ അവർ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് ഇക്കാര്യത്തിൽ പ്രതികരിച്ചു. മികച്ച ആയുധങ്ങളും അംഗബലവുമുള്ള റഷ്യൻ സൈന്യം യുദ്ധത്തിൽ മുന്നേറുകയാണ്. എന്നാൽ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കഠിനമായ ശൈത്യകാലത്തെയാണ് യുക്രേനിയക്കാർ ഇപ്പോൾ നേരിടുന്നത്.
Trump’s proposal is favorable to Russia; Ukraine to find alternative proposals in Russia-Ukraine war















