ട്രംപിന്റെ യാത്രാ നിരോധനം : പട്ടികയില്‍ ഇല്ലാത്ത ചില രാജ്യക്കാര്‍ക്കും വിമാനത്താവളങ്ങളില്‍ അധിക സൂക്ഷ്മ പരിശോധന

മയാമി: പന്ത്രണ്ടോളം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യുഎസിലേക്കുള്ള യാത്ര നിരോധിച്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ തീരുമാനം തിങ്കളാഴ്ചയോടെ പ്രാബല്യത്തില്‍ വന്നു. സാധുവായ വിസയുള്ള ചില യാത്രക്കാര്‍ക്ക് അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ പ്രവേശനം അനുവദിക്കുന്നതിന് മുമ്പ് അധിക പരിശോധന നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.

പ്രസിഡന്റിന്റെ കുടിയേറ്റ നിയന്ത്രണ പ്രചാരണത്തെച്ചൊല്ലി വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കത്തിനിടയിലാണ് ആഫ്രിക്കന്‍, മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള നിരോധനവും എത്തിയത്. ഇതേത്തുടര്‍ന്ന് വിമാനത്താവളങ്ങളിലെത്തുന്നവര്‍ അധിക പരിശോധനയ്ക്ക് വിധേയരാകേണ്ടി വരുന്നുണ്ട്. വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ള ചില പ്രത്യേക പൗരന്മാര്‍ക്ക് യുഎസിലേക്കെത്താനും തിരികെ പോകാനും അനുവാദമുണ്ടെങ്കിലും ഇത്തരം പൗരന്മാര്‍ വിമാനത്താവളങ്ങളില്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയരാകുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ശേഷം ഗ്വാട്ടിമാലയില്‍ നിന്നുള്ള ദമ്പതികള്‍ തിങ്കളാഴ്ച യുഎസ് ഉദ്യോഗസ്ഥരുടെ മൂന്ന് വ്യത്യസ്ത അഭിമുഖങ്ങള്‍ക്ക് വിധേയരായെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഞങ്ങള്‍ എവിടെയാണ് ജോലി ചെയ്യുന്നത്, എത്ര കുട്ടികളുണ്ട്, നിയമവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിട്ടിട്ടുണ്ടോ, ഈ യാത്രാ ചെലവ് ഞങ്ങള്‍ എങ്ങനെ വഹിക്കും, എത്ര ദിവസം ഞങ്ങള്‍ ഇവിടെ താമസിക്കും എന്നൊക്കെ അവര്‍ ഞങ്ങളോട് ചോദിച്ചുവെന്ന് ദമ്പതികള്‍ പറഞ്ഞു. വിമാനം ലാന്‍ഡ് ചെയ്തതിന് ഏകദേശം ഒരു മണിക്കൂറിന് ശേഷം അവരെ വിട്ടയച്ചതായും ഫ്‌ളോറിഡയില്‍ കാത്തിരുന്ന കുടുംബാംഗങ്ങള്‍ക്കൊപ്പം തങ്ങള്‍ ചേര്‍ന്നതായും ദമ്പതികള്‍ പറയുന്നു. അതേസമയം, പുതിയ യാത്രാനിരോധനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതോ അധിക യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതോ ആയ രാജ്യങ്ങളില്‍ ഗ്വാട്ടിമാല ഉള്‍പ്പെടുന്നില്ല എന്നതും ശ്രദ്ധേയം.

More Stories from this section

family-dental
witywide