
ജനീവ: ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിൽ ലോകം ഒരു പ്രതിസന്ധിയിലേക്ക് അതിവേഗം നീങ്ങുകയാണെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്‍റോണിയോ ഗുട്ടെറസ്. യുഎൻ രക്ഷാസമിതി യോഗത്തിൽ തന്‍റെ പ്രാരംഭ പ്രസംഗത്തിലാണ് അദ്ദേഹത്തിന്‍റെ മുന്നറിയിപ്പ്. ഈ സംഘർഷം വ്യാപിക്കുന്നത് ആർക്കും നിയന്ത്രിക്കാനാവാത്ത ഒരു തീ ആളിക്കത്തിച്ചേക്കാം എന്ന് അദ്ദേഹം പറഞ്ഞു.
സംഘർഷത്തിന്‍റെ കേന്ദ്രബിന്ദു അണുബോംബ് ചോദ്യം ആണെന്ന് താൻ വിശ്വസിക്കുന്നതായും ഗുട്ടെറസ് കൂട്ടിച്ചേർത്തു. ആണവായുധങ്ങൾ തേടുന്നില്ലെന്ന് ഇറാൻ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇവിടെ ഒരു വിശ്വാസ്യതയുടെ കുറവുണ്ടെന്ന് നമുക്ക് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനും ഗൗരവമേറിയ ചർച്ചകളിലേക്ക് മടങ്ങാനും ഞാൻ അഭ്യർത്ഥിക്കുന്നുവെന്നും ആന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു.
അതേസമയം, ഇറാൻ ആണവായുധ അഭിലാഷങ്ങൾ ഉപേക്ഷിക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡർ കാമിൽ ഷിയ ആവശ്യപ്പെട്ടു. നിലവിലുള്ള സംഘർഷത്തിന് കാരണം ഇറാനാണെന്ന് അവർ വീണ്ടും കുറ്റപ്പെടുത്തി. ആണവായുധം നേടുന്നതിൽ നിന്ന് അവരെ തടയുന്ന ഒരു കരാറിന് ഇറാൻ സമ്മതിക്കേണ്ടതായിരുന്നു എന്നും കാമിൽ ഷിയ പറഞ്ഞു.
തങ്ങൾ ആണവായുധങ്ങൾ നിർമ്മിക്കാൻ ശ്രമിക്കുന്നില്ലെന്ന് ഇറാൻ ആവർത്തിക്കുന്നുണ്ട്. യുഎന്നിന്‍റെ ആണവ ഏജൻസിയായ IAEA-യും യുഎസ് ഇന്‍റലിജൻസ് കമ്മ്യൂണിറ്റിയും ഇറാനിയൻ സർക്കാർ ആണവായുധം നിർമ്മിക്കുന്നതിന് തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേലിന്‍റെ ആക്രമണങ്ങളിൽ യുഎസിന് പങ്കില്ലെങ്കിലും, ഇസ്രായേലിനൊപ്പം അമേരിക്ക എന്നും നിലകൊള്ളുന്നുവെന്നും അവര്‍ വ്യക്തമാക്കി.