ട്രംപ് ഭരണകൂടത്തിനെതിരെ പുതിയ കേസ്, എച്ച്-1ബി വിസ ഫീസ് വർധനയിൽ യുഎസ് ചേംബർ ഓഫ് കൊമേഴ്സ് നിയമപോരാട്ടം തുടങ്ങി

വാഷിങ്ടണ്‍: എച്ച്-1ബി വിസ അപേക്ഷകള്‍ക്ക് 100,000 ഡോളര്‍ ഫീസ് ഏര്‍പ്പെടുത്തിയതിനെതിരെ അമേരിക്കയിലെ ഏറ്റവും വലിയ വ്യാപാര സംഘടനയായ യുഎസ് ചേംബർ ഓഫ് കൊമേഴ്സ് നിയമ പോരാട്ടം തുടങ്ങി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടത്തിനെതിരെ ചേംബർ ഓഫ് കൊമേഴ്സ് കേസ് നല്‍കി. കഴിഞ്ഞ ദിവസം വാഷിങ്ടണിലെ ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍, ഈ ഫീസ് ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ടിന് വിരുദ്ധമാണെന്നും, കോണ്‍ഗ്രസ് നിശ്ചയിച്ച നിയമങ്ങളെ മറികടക്കുന്നതാണെന്നും ചേംബര്‍ ആരോപിച്ചു. സെപ്റ്റംബര്‍ 19-ന് ട്രംപ് ഒപ്പുവച്ച ഈ ഉത്തരവ് ‘നിയമവിരുദ്ധവും തെറ്റായ നയവുമാണ്’ എന്ന് അവര്‍ വാദിക്കുന്നു.

ഈ ഫീസ് അമേരിക്കന്‍ കമ്പനികള്‍ക്ക് കനത്ത സാമ്പത്തിക ഭാരമുണ്ടാക്കുമെന്നും, പ്രത്യേക കഴിവുള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് തടസ്സമാകുമെന്നും ചേംബര്‍ മുന്നറിയിപ്പ് നല്‍കി. നിലവില്‍ എച്ച്-1ബി അപേക്ഷകള്‍ക്കുള്ള ഫീസ് 2,000 മുതല്‍ 5,000 ഡോളര്‍ വരെ മാത്രമാണെന്നും, പുതിയ നിരക്ക് സ്റ്റാര്‍ട്ടപ്പുകളെയും ചെറുകിട സംരംഭങ്ങളെയും ഏറെ ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ടെക് കമ്പനികള്‍ പോലുള്ളവയ്ക്ക് ഇന്ത്യയിലും ചൈനയിലും നിന്നുള്ള പ്രതിഭകളെ ആകര്‍ഷിക്കാന്‍ ഈ പ്രോഗ്രാം അനിവാര്യമാണെന്നും, ഫീസ് കൂട്ടുന്നത് അമേരിക്കയുടെ സാമ്പത്തിക എതിരാളികള്‍ക്ക് ഗുണം ചെയ്യുമെന്നും പരാതിയില്‍ പറയുന്നു.

ചേംബറിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് പോളിസി ഓഫീസറുമായ നീല്‍ ബ്രാഡ്ലി, ഈ ഫീസ് അമേരിക്കന്‍ തൊഴിലാളികളുടെ അവസരങ്ങളെ കുറയ്ക്കുമെന്നും, സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ വിദഗ്ധരെ ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു. ട്രംപ് ഭരണകൂടത്തിന്റെ പല നയങ്ങളെയും പിന്തുണയ്ക്കുന്നെങ്കിലും, ഈ നീക്കം ‘ചെലവ് നിരോധാത്മകമാണ്’ എന്ന് അദ്ദേഹം വിമർശിച്ചു. ഈ മാസം തുടക്കത്തില്‍ ആരോഗ്യരംഗ സംഘടനകളും ലേബർ യൂണിയനുകളും സമാനമായ കേസ് നല്‍കിയിരുന്നു, ഇത് എച്ച്-1ബി നയത്തിലെ പുതിയ സംഘട്ടനത്തിന് തിരികൊളുത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide