
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വേണ്ടി കരുത്തനായ സ്ഥാനാർഥിയായി എം സ്വരാജ് എത്തിയതോടെ മുൻ എം എൽ എ പി വി അൻവറിനെ അനുനയിപ്പിക്കാൻ യു ഡി എഫിന്‍റെ ചടുലനീക്കം. യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ അംഗീകരിച്ചാൽ ഉടൻ തന്നെ അൻവറിന്റെ തൃണമൂൽ കോൺഗ്രസിന് യു ഡി എഫ് മുന്നണിയിൽ അസോസിയേറ്റ് അംഗത്വം നൽകുമെന്ന നിർദ്ദേശമാണ് മുന്നോട്ട് വച്ചിരിക്കുന്നത്. ഇക്കാര്യം യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് തന്നെ അൻവറെ നേരിട്ട് അറിയിക്കുകയും ചെയ്യും. എന്നാൽ ഈ നിർദ്ദേശം അൻവർ തള്ളിക്കളഞ്ഞിരിക്കുകയാണ്. അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ലെന്ന് അൻവർ നിലപാട് പ്രഖ്യാപിച്ചു. യു ഡി എഫിൽ പൂർണ അംഗത്വം നൽകണമെന്നും എങ്കിൽ മാത്രമേ സഹകരിക്കു എന്നുമാണ് അൻവറിന്‍റെ നിലപാട്. ഇക്കാര്യ വ്യക്തമാക്കി നാളെ രാവിലെ മാധ്യമങ്ങളെ കാണുമെന്നും അൻവർ അറിയിച്ചു.
പി വി അന്‍വറിന്റെ വിഷയം യു.ഡി.എഫ് നേതാക്കളുടെ യോഗം ചര്‍ച്ച ചെയ്യുമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു. നേരത്തെ സ്വീകരിച്ച തീരുമാനം നടപ്പാക്കുന്നതില്‍ ചില തടസങ്ങളുണ്ടായി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ അദ്ദേഹം പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. അക്കാര്യത്തില്‍ അദ്ദേഹം അഭിപ്രായം പറഞ്ഞാല്‍ യു.ഡി.എഫും അപ്പോള്‍ അഭിപ്രായം പറയാമെന്നും സതീശൻ വ്യക്തമാക്കിയിരുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ നിന്നും ഒരാള്‍ പോലും അദ്ദേഹത്തെ പ്രകോപിപ്പിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യുന്ന തരത്തിലോ അഹങ്കാരം സ്ഫുരിക്കുന്ന തരത്തിലോ സംസാരിച്ചിട്ടില്ല. എനിക്കെതിരെ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. അതിനൊന്നും മറുപടി പറഞ്ഞിട്ടില്ല. അതൊക്കെ അവിടെ തന്നെ കിടക്കട്ടെയെന്നും സതീശൻ കൂട്ടിച്ചേർത്തു.