
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മുൻ എം എൽ എ പിവി അൻവർ ഉയർത്തിയ എല്ലാ ഭീഷണികളും തള്ളിക്കളഞ്ഞ് യു ഡി എഫ്. നിലമ്പൂർ തെരഞ്ഞെടുപ്പിൽ സഹകരിക്കുന്ന കാര്യം അൻവർ തീരുമാനിച്ചാൽ യു ഡി എഫ് പ്രവേശനത്തിലെ നിലപാട് പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. യുഡിഎഫുമായി സഹകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് അന്‍വറാണ്. ഈ തെരഞ്ഞെടുപ്പിൽ സഹകരിക്കുന്ന കാര്യത്തില്‍ അൻവറിന്റെ നിലപാട് നോക്കി യുഡിഎഫും തീരുമാനമെടുക്കുമെന്ന് സതീശന്‍ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് നേതൃയോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു സതീശൻ.
അൻവറിനോട് ഇനി മയപ്പെടേണ്ടെന്ന അഭിപ്രായമാണ് യു ഡി എഫ് നേതൃ യോഗത്തിൽ പ്രധാനമായും ഉയർന്നത്. മത്സരിക്കുമെന്ന ഭീഷണി വില പേശൽ എന്നാണ് യോഗത്തിന്‍റെ വിലയിരുത്തൽ. ഇനി അൻവർ തീരുമാനിക്കട്ടെ എന്നാണ് യു ഡി എഫിന്‍റെ അഭിപ്രായം. ഇത് അൻവറിന്റെ ലാസ്റ്റ് ബസ് എന്നാണ് യു ഡി എഫ് നേതാക്കൾ പറയുന്നത്. കടുത്ത നിലപാട് എടുക്കുമ്പോഴും അൻവർ സ്വയം അയയുമെന്നും വിലയിരുത്തലുണ്ട്. അൻവർ അയഞ്ഞാൽ അപ്പോൾ മുന്നണി നേതൃത്വവും അയയും. പക്ഷെ നിലപാടിൽ ഒരു വിട്ടു വീഴ്ചയും പ്രതീക്ഷിക്കേണ്ടതില്ല.
അതേസമയം യുഡിഎഫ് പ്രവേശനം വൈകിപ്പിക്കുന്നതില്‍ കടുത്ത അതൃപ്തിയിലാണ് പി വി അൻവർ. സതീശന്റെ പ്രതികരണം കേട്ടില്ലെന്ന് അൻവർ മാധ്യമങ്ങളോട് പറഞ്ഞു. തൃണമൂൽ ദേശീയ നേതൃത്വവുമായി അൻവർ ബന്ധപ്പെട്ടു. തൃണമൂലിനായി തന്ത്രം മെനയുന്ന ഐ പാക് ടീം അംഗം അൻവറിന്റെ വീട്ടിലെത്തി എന്നാണ് വിവരം. സാഹചര്യം ദേശീയ നേതൃത്വത്തെ അറിയിക്കുമെന്ന് ഐ പാക് പ്രതിനിധി അറിയിച്ചു.