
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുമായി സഹകരിച്ച യുഡിഎഫ് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലും ജമാഅത്തെ ഇസ്ലാമിയുമായി സഹകരണം തുടരാൻ തീരുമാനം. നിലമ്പൂരിൽ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്രീയ സംഘടനയായ വെൽഫെയർ പാർട്ടിയുടെ പിന്തുണ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനായിരുന്നു. ആര്യാടൻ ഷൗക്കത്ത് വിജയിച്ചതോടെ നിലമ്പൂരിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ വിഡി സതീശൻ പരസ്യമായി സ്വീകരിച്ചത് ഗുണകരമായി എന്നാണ് സംഘടനയുടെ വിലയിരുത്തൽ. പഞ്ചായത്ത് തിരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിൽ ഉൾപ്പടെ യുഡിഎഫുമായി ചർച്ചകൾ തുടരുമെന്നാണ് റിപ്പോർട്ടുകൾ.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ജമാഅത്തെ ഇസ്ലാമിയുമായുള്ള സഹകരണം രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. യുഡിഎഫ് നിലപാടിനെതിരെ എൽഡിഎഫ് ശക്തമായി ആഞ്ഞടിച്ചിരുന്നു. ഇതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിച്ച് രംഗത്തുവരികയും ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി സതീശന്റെ പരാമർശങ്ങളെ തള്ളിപ്പറയുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയ ശക്തിയാണെന്ന് പറഞ്ഞിട്ടില്ല. ജമാഅത്തെ ഇസ്ലാമി ഒരുപാട് മാറി. അവര്‍ക്ക് മതരാഷ്ട്ര വാദം ഇപ്പോള്‍ ഇല്ല. എല്‍ഡിഎഫിന് പിന്തുണ കൊടുത്തപ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ലായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു. ഇന്ന് രാവിലെ ആര്യാടൻ ഷൗക്കത്തും നിലമ്പൂരിൽ താൻ വിജയിച്ചത് ജമാഅത്തെ ഇസ്ലാമി അടക്കമുള്ളവരുടെ പിന്തുണയോടെയായിരുന്നുവെന്ന് തുറന്നുപറഞ്ഞിരുന്നു.