പി വി അൻവറും സി കെ ജാനുവും യുഡിഎഫിൻ്റെ ഭാഗമാകുന്നു. യുഡിഎഫ് യോഗത്തിൽ ഇരുവരെയും അസോസിയേറ്റ് അംഗങ്ങളാക്കാൻ ധാരണയായി. കൂടാതെ വിഷ്ണുപുരം ചന്ദ്രശേഖരനെയും മെമ്പറായി പരിഗണിക്കും.നിയമസഭാ തിരഞ്ഞെടുപ്പ് മുന്നോടിയായി യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കുക എന്ന ഉദ്ദേശത്തിലാണ് തദ്ദേശതിരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഹകരിച്ചവരെ അസോസിയേറ്റ് അംഗങ്ങളാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
യുഡിഎഫുമായി പൂർണമായും സഹകരിക്കുന്ന നിലപാടായിരുന്നു പി വി അൻവറിന്റെ ഭാഗത്ത് നിന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ നിന്നുണ്ടായത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടുകൊണ്ടാണ് മുന്നണി ശക്തമാക്കുന്നതിനായുള്ള നിർണായക തീരുമാനം. ജോസ് കെ മാണി വിഭാഗത്തെ കൂടി അസോസിയേറ്റ് മെമ്പർഷിപ്പിലേക്കോ മുന്നണിയിലേക്കോ പരിഗണിക്കാമെന്നുള്ള കാര്യം ചർച്ചചെയ്‌തെങ്കിലും പി ജെ ജോസഫ് അടക്കമുള്ളവർ ആ അജണ്ടയെ തന്നെ എതിർത്തുകൊണ്ട് രംഗത്തെത്തി.
യോഗത്തിൽ ബിജെപി ഭരണം ഇല്ലാതാക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ എൽഡിഎഫും ആയി സഹകരിക്കില്ലെന്ന പ്രതിപക്ഷനേതാവിന്റെ തീരുമാനത്തിന് പിന്തുണ അറിയിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി കേരളത്തിൽ ഇന്ത്യസഖ്യം ഉണ്ടെന്ന പ്രചാരണത്തിന് അത് ഊന്നൽ നൽകുമെന്നും അത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നുമായിരുന്നു വി ഡി സതീശന്റെ അഭിപ്രായം.
UDF front expansion; Agreement to make PV Anwar and CK Janu associate members














