വയനാട് ആനക്കൊല: യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു

വയനാട്: വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രഖ്യാപിച്ച വയനാട്ടിലെ ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. വന്യജീവി ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് യുഡിഎഫ് ഹര്‍ത്താൽ.

അതിനിടെ യു ഡി എഫ് പ്രഖ്യാപിച്ച ഹര്‍ത്താലിനെ വിമര്‍ശിച്ച് എല്‍ ഡി എഫ് നേതാക്കള്‍ രംഗത്തെത്തി. ഹര്‍ത്താല്‍ രാഷ്ട്രീയ പ്രേരിതമാണ് എന്ന് സി പി എം ആരോപിച്ചു. വയനാട് എം പി പ്രിയങ്ക ഗാന്ധിക്കും മുന്‍ എം പി രാഹുല്‍ ഗാന്ധിക്കും വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് എല്‍ ഡി എഫ് വിമര്‍ശിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് പേരാണ് വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.പാല്‍, പരീക്ഷ, പത്രം, വിവാഹം, ആശുപത്രി ആവശ്യങ്ങള്‍ക്കായുള്ള യാത്രകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്നലെ തൃണമൂല്‍ കോണ്‍ഗ്രസും ഫാര്‍മേഴ്‌സ് റിലീഫ് ഫോറവും സംഘടിപ്പിച്ച ഹര്‍ത്താലില്‍ സഹകരിക്കാതിരുന്ന സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ ഇന്നത്തെ ഹര്‍ത്താലില്‍ സഹകരിക്കും.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി കാട്ടാന ആക്രമണത്തില്‍ രണ്ട് ആദിവാസി യുവാക്കളാണ് കൊല്ലപ്പെട്ടത്. ഈ വര്‍ഷം മാത്രം വന്യജീവി ആക്രമണത്തില്‍ നാല് പേര്‍ക്ക് വയനാട്ടില്‍ ജീവന്‍ നഷ്ടമായിരുന്നു. ഏറാട്ടുകുണ്ട് കോളനിയിലെ ആദിവാസി യുവാവായ ബാലന്‍ ഇന്നലെ രാവിലെയാണ് കാട്ടാനെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച നീലഗിരി ജില്ലയിലെ മെഴുകന്‍മൂല ഉന്നതിയില്‍ താമസിക്കുന്ന മാനുവും കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചതും വയനാട്ടിലായിരുന്നു.

UDF Hartal In Wayanad