
ഡൽഹി: ഇന്ത്യൻ പൗരന്മാർക്കുള്ള വിസ ഫീസ് വർധിപ്പിക്കാൻ യുകെയും ഓസ്ട്രേലിയയും. 2025 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ ഇന്ത്യൻ പൗരന്മാർക്കുള്ള വിസ ഫീസ് 13 ശതമാനം വരെ വർധിപ്പിക്കുമെന്നാണ് യുകെയും ഓസ്‌ട്രേലിയയും പ്രഖ്യാപിച്ചത്. വിദ്യാർഥി, ജോലി, സന്ദർശക വിസകൾ ഉൾപ്പെടെ നിരവധി വിഭാഗങ്ങളെ ഈ മാറ്റം ബാധിക്കും.
വിദേശത്ത് വിദ്യാഭ്യാസ, തൊഴിൽ അവസരങ്ങൾ തേടുന്നവരെയാണ് പ്രധാനമായും ഈ തീരുമാനം ബാധിക്കുക. ഇന്ത്യൻ വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസത്തിന് കൂടുതലായി പരിഗണിച്ചിരുന്ന രണ്ട് രാജ്യങ്ങളാണിത്. ഈ നീക്കം ചിലരെ വിദേശത്ത് പഠിക്കുന്നതിൽനിന്ന് പിന്തിരിപ്പിച്ചേക്കാം. വർധിച്ച ട്യൂഷൻ, ജീവിതച്ചെലവുകൾ മൂലമുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ട് ഈ നീക്കം രൂക്ഷമാക്കും. ഇന്ത്യൻ പ്രഫഷനലുകൾ, പ്രത്യേകിച്ച് ഐ.ടി, ആരോഗ്യ സംരക്ഷണം, എൻജിനീയറിങ് മേഖലകളിലുള്ളവർ മികച്ച തൊഴിൽ അവസരങ്ങൾ തേടി ഈ രാജ്യങ്ങളിലേക്ക് കുടിയേറിയിരുന്നു. അവരുടെ പദ്ധതികളെയും വിസ ഫീസ് വർധന ബാധിക്കും. വിനോദസഞ്ചാരത്തിനും ഇതു തിരിച്ചടിയാകും.