
ലണ്ടൻ: പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടൻ. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ ആണ് സുപ്രധാന പ്രസ്താവന നടത്തിയത്. ഗാസയിൽ സെപ്റ്റംബർ മാസത്തിനുള്ളിൽ ഇസ്രായേൽ വെടിനിർത്തൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, പലസ്തീൻ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയേയും ഇസ്രയേലിനെയും ഞെട്ടിക്കുന്ന പ്രഖ്യാപനമാണ് കീർ സ്റ്റാമർ നടത്തിയത്. ഇത് മേഖലയിലെ സംഘർഷങ്ങൾക്ക് പരിഹാരം കാണാനുള്ള അന്താരാഷ്ട്ര സമ്മർദ്ദത്തിന്റെ ഭാഗമായാണ് കാണപ്പെടുന്നത്.
നേരത്തേ ഫ്രാൻസും പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ നീക്കങ്ങൾ പലസ്തീൻ-ഇസ്രായേൽ സംഘർഷത്തിൽ യൂറോപ്യൻ രാജ്യങ്ങൾ കൂടുതൽ സജീവമായ നിലപാട് സ്വീകരിക്കുന്നതിന്റെ സൂചനയാണ്. ബ്രിട്ടന്റെ ഈ തീരുമാനം, മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾക്ക് പുതിയ ഊർജം പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ ഇസ്രായേലിന്‍റെയും അമേരിക്കയുടെയും പ്രതികരണം എന്താകുമെന്നത് കണ്ടറിയണം.