
കൊളംബോ: മനുഷ്യന്‍റെ അസ്ഥികള്‍ ഉപയോഗിച്ചുണ്ടാക്കിയ മാരകമായ പുതിയതരം സിന്തറ്റിക് ലഹരി കടത്താന്‍ ശ്രമിച്ച യുവതി അറസ്റ്റിൽ. 21-കാരിയായ ബ്രീട്ടീഷ് യുവതിയാണ് പിടിയിലായത്. മുന്‍ വിമാന ജീവനക്കാരി കൂടിയായ ഷാര്‍ലറ്റ് മേ ലീയാണ് ശ്രീലങ്കയില്‍ വച്ചാണ് അറസ്റ്റിലായത്. ഈ മാസം ആദ്യം കൊളംബോ വിമാനത്താവളത്തില്‍ പിടിയിലായ ഇവര്‍ക്ക് 25 വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഉത്ഭവിച്ചതാണ് മനുഷ്യ അസ്ഥികള്‍കൊണ്ട് ഉണ്ടാക്കുന്ന ഈ ലഹരിമരുന്ന് എന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
സിയറ ലിയോണില്‍ മാത്രം ആഴ്ചയില്‍ ഏകദേശം ഒരു ഡസന്‍ ആളുകളുടെ മരണത്തിനിടയാക്കുന്ന ‘കുഷ്’ എന്ന് പേരുള്ള പുതിയ ലഹരിമരുന്ന് സ്യൂട്ട്കേസുകളില്‍ നിറച്ചാണ് ശ്രീലങ്കയിലേക്ക് എത്തിച്ചത്. 45 കിലോയോളം ഉണ്ടായിരുന്നു. ഏകദേശം 28 കോടി രൂപ വിപണി വിലമതിക്കുന്ന ലഹരിമരുന്നുകളുടെ ശേഖരം താന്‍ അറിയാതെയാണ് തന്‍റെ പെട്ടികളില്‍ ഒളിപ്പിച്ചതെന്നാണ് യുവതി പറയുന്നത്. വടക്കന്‍ കൊളംബോയിലുള്ള ഒരു ജയിലിലാണ് യുവതി ഇപ്പോഴുള്ളത്. കുടുംബവുമായി ബന്ധപ്പെടാന്‍ അവര്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്.