ആരോഗ്യ സ്ഥിതിയിൽ പുരോഗതി, പക്ഷേ ശ്വാസകോശത്തിന്‍റെ പുറത്ത് വെള്ളം കെട്ടുന്ന അവസ്ഥയിൽ ആശങ്ക; ഉമ തോമസ് വെന്‍റിലേറ്ററിൽ തുടരും

കൊച്ചി: ഉമ തോമസിന്‍റെ ആരോഗ്യസ്ഥിതി വ്യക്തമാക്കിയുള്ള മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറങ്ങി. എംഎൽഎയുടെ ആരോഗ്യാവസ്ഥയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ പറയുന്നത്. എന്നാൽ ശ്വാസകോശത്തിന് പുറത്ത് വെള്ളം കെട്ടുന്ന അവസ്ഥയുള്ളതിനാൽ ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും നിരീക്ഷണം തുടരുമെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. അതിനാൽ തന്നെ 2 ദിവസം കൂടി വെന്‍റിലേറ്ററിൽ തുടരേണ്ടതുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി മെഡിക്കല്‍ സംഘവും വിലയിരുത്തി. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും പ്രശസ്ത കാര്‍ഡിയോ തൊറാസിക് ആന്റ് വാസ്‌കുലര്‍ സര്‍ജറി വിദഗ്ധനുമായ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രിയിലെത്തി എംഎല്‍എയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരമാണ് സംഘം സന്ദര്‍ശനം നടത്തിയത്.

ഡോ. ജയകുമാറിനെ കൂടാതെ കോട്ടയം മെഡിക്കല്‍ കോളേജിലെ ന്യൂറോസര്‍ജറി വിഭാഗം അസോ. പ്രൊഫസര്‍ ഡോ. ഫിലിപ്പ് ഐസക്, എറണാകുളം മെഡിക്കല്‍ കോളേജിലെ പള്‍മണോളജി വിഭാഗം പ്രൊഫ. ഡോ. വേണുഗോപാല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ആശുപത്രിയിലെ മെഡിക്കല്‍ സംഘവുമായി ഇവര്‍ തുടർ ചികിത്സ ചര്‍ച്ച ചെയ്തു. മന്ത്രി വീണാ ജോര്‍ജ് ഈ സംഘവുമായി ആശയവിനിമയം നടത്തി. എംഎല്‍എയുടെ ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നു. കൃത്യമായ രീതിയില്‍ ചികിത്സ തുടരുന്നുവെന്നും സംഘം വിലയിരുത്തി.

More Stories from this section

family-dental
witywide