കിടക്കയില്‍ എഴുന്നേറ്റിരുന്നു,’വാരിക്കൂട്ടണം, എല്ലാ സാധനങ്ങളും’ മക്കള്‍ക്കൊരു കുറിപ്പും; പ്രതീക്ഷനല്‍കി ഉമാ തോമസ്

കൊച്ചി : കലൂര്‍ സ്‌റ്റേഡിയത്തില്‍ നൃത്തപരിപാടി കാണാനെത്തി വീണ് പരുക്കേറ്റ ഉമാ തോമസ് എം.എല്‍.എയുടെ നിലയില്‍ പ്രകടമായ പുരോഗതി. ആശുപത്രിയിലെ ഐസിയുവില്‍നിന്നു പ്രതീക്ഷയായി ഉമ തോമസ് എംഎല്‍എയുടെ കുറിപ്പ് പുറത്തുവന്നു.

‘വാരിക്കൂട്ടണം, എല്ലാ സാധനങ്ങളും’ എന്ന് മക്കള്‍ക്ക് എഴുതിയ കുറിപ്പാണ് പ്രതീക്ഷയായി മാറുന്നത്. പാലാരിവട്ടം പൈപ്ലൈന്‍ ജംക്ഷനിലെ വീട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കാരണക്കോടത്ത് വാടകവീട്ടിലാണ് ഉമയും മക്കളും താമസിച്ചിരുന്നത്. അറ്റകുറ്റപ്പണിക്കു ശേഷം സ്വന്തം വീട്ടിലേക്കു മാറാനിരിക്കുമ്പോഴായിരുന്നു ഉമയ്ക്ക് അപകടം സംഭവിച്ചത്. വീട്ടിലേക്കു മാറുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഓര്‍മിപ്പിച്ചാണു കുറിപ്പെഴുതിയത്.

വാടകവീട്ടില്‍നിന്ന് എല്ലാ സാധനങ്ങളും എടുക്കാന്‍ ശ്രദ്ധിക്കണമെന്ന് മലയാളത്തിലും ഇംഗ്ലിഷിലുമായി മക്കള്‍ക്ക് നിര്‍ദേശം നല്‍കിയാണ് കുറിപ്പ് എഴുതിയത്. ശരീരത്തിനു കഠിനമായ വേദനയുണ്ടെങ്കിലും ഇന്നലെ ഉമ കിടക്കയില്‍ എഴുന്നേറ്റിരുന്നു. റിനൈ മെഡിസിറ്റി ആശുപത്രിയിലാണ് ഉമ ചികിത്സയിലുള്ളത്. 2 ദിവസത്തിനകം വെന്റിലേറ്റര്‍ സഹായം ഒഴിവാക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

അതേസമയം, ഉമാ തോമസിന് പരിക്കേറ്റ കേസില്‍ നൃത്തപരിപാടിയുടെ മുഖ്യ സംഘാടകന്‍ മൃദംഗവിഷന്‍ എം.ഡി. എം. നിഗോഷ് കുമാറിന് ഇടക്കാലം ജാമ്യം ലഭിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide